അഭിനയം, സാഹിത്യം, മത്സരങ്ങളിൽ ഒന്നാമൻ, മിടുക്കൻ; ആദിയുടെ വേർപാടിൽ നെഞ്ചുരുകി നാട്, പ്രതിക്കായി കസ്റ്റഡി അപേക്ഷ

Advertisement

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ കിട്ടിയ ശേഷം സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു.

ഇന്നലെയാണ് തമിഴ്നാട് അതിർത്തിയിൽ നിന്ന് പ്രിയ ര‍ഞ്ജനെ പിടികൂടിയത്. കുട്ടിയെ വണ്ടിയിടിപ്പിച്ചതിന് പിന്നിലെ കാരണം കൃത്യമായി മനസ്സിലാക്കാനാണ് പൊലീസ് ശ്രമം. ഇടിച്ച കാറിന്റെ സാങ്കേതിക പരിശോധന റിപ്പോർട്ടും പൊലീസ് ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ആദിയെ വാഹനമിടിച്ച് തെറിപ്പിച്ച പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സഹപാഠികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട ആദിയുടെ മരണത്തിൻറെ വേദനയിലാണ്. എന്തിന് ഈ കൊടും ക്രൂരത മിടുക്കനായ കുട്ടിയോട് ചെയ്തു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

കാട്ടാക്കട ചിന്മയാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട ആദിശേഖർ. സഹപാഠികളുടെയും അധ്യാപകുടെയും പ്രിയപ്പെട്ട ആദി സ്കൂളിലെ മത്സരങ്ങളിലെല്ലാം ഒന്നാമനായിരുന്നു. അഭിനയം ഇഷ്ടമായിരുന്ന ആദി സ്കൂൾതലത്തിലുള്ള നാടക മത്സരങ്ങളിലും മികച്ച അഭിനേതാവായി തിളങ്ങിയിരുന്നു. കഴിഞ്ഞ തവണ നടന്ന സ്‌കൂൾ യൂത്ത് ഫെസ്റ്റിവെലിൽ ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരങ്ങളിലും, ഗ്രൂപ്പ് ഡാൻസ്, സംസ്കൃതം പദ്യപാരായണം തുടങ്ങി നിരവധിയിനങ്ങളിൽ ഒന്നാമനായിരുന്ന ആദി അധ്യാപകർക്ക് പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ജി-20 സമ്മേളനത്തിന്റെ ഭാഗമായി ചിന്മയാ സ്‌കൂൾ സംഘടിപ്പിച്ച ഇൻറർസ്‌കൂൾ മത്സരത്തിൽ കാട്ടാക്കട സ്കൂളിനെ പ്രതിനിധീകരിച്ചതും ഈ കൊച്ചു മിടുക്കനായിരുന്നു.

നാടിൻറെ അഭിമാനമായി മാറേയിണ്ടിരുന്ന ആദിയുടെ വിയോഗം നാട്ടുകാർക്കും ഇതുവരെ വിശ്വാസിക്കാനായിട്ടില്ല. കഴിഞ്ഞ മാസം 30-നാണ് ആദി പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ച കാറിടിച്ച് മരിച്ചത്. വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. നിസ്സാര വിഷയത്തിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജന് പക ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആദിശേഖറിന്റെ കുടുംബവും നാട്ടുകാരും. . സംഭവത്തിൽ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് കാെടും ക്രൂരതയുടെ ചുരുളഴിയുന്നത്.

Advertisement