പ്രണയം, 15 ദിവസം മുമ്പ് ഓട്ടോ ഡ്രൈവറുമായി വിവാഹം; മധുവിധു മാറും മുമ്പ് സോനയുടെ മരണം, ദുരൂഹത

കാട്ടാക്കട: തിരുവനന്തപുരത്ത് നവവധുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിൻറെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെണ് സോനയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

അതേസമയം മകളുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛൻ ആരോപിച്ചു. ആശുപത്രിയിൽ ചെന്നപ്പോൾ മരുമകൻ വിപിൻ പറഞ്ഞത് സോന രാത്രി ഒൻപത് മണിയായതോടെ കിടന്നുറങ്ങിയെന്നാണ്. എന്നാൽ ഒൻപത് മണി സമയത്ത് മകൾ ഉറങ്ങിയിട്ടില്ല. പത്ത് മണിയോടെ അടുപ്പിച്ച് മകളെ വിളിച്ചിരുന്നു. ഉറങ്ങാത്തത് എന്താണെന്ന് ചോദിച്ചപ്പോൾ അമ്മയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു എന്നാണ് പറഞ്ഞതെന്ന് പിതാവ് ആരോപിക്കുന്നു.

പന്ത്രണ്ട് മണിയൊക്കെ ആയപ്പോഴാണ് ശബ്ദം കേട്ട് ഉണർന്ന് നോക്കുമ്പോൾ സോനയെ തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് ഭർത്താവ് കാട്ടക്കട പൊലീസിന് നൽകിയ മൊഴി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സോന ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. സോന ആത്മഹത്യക്ക് ശ്രമിച്ചതായുള്ള വിവരം ഭർത്താവോ വീട്ടുകാരോ അല്ല അയൽവാസിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എതിർപ്പുണ്ടായിട്ടും സോനയുടെ ആഗ്രഹപ്രകാരം ആണ് വിവാഹം നടത്തി കൊടുത്തത്. കഴിഞ്ഞ ദിവസം വിരുന്നിന് വീട്ടിൽ വന്ന് മടങ്ങുമ്പോഴും സോന സന്തോഷവതിയായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി പറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സോന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പതിനഞ്ച് ദിവസം മുമ്പായിരുന്നു ഓട്ടോ ഡ്രൈവറായ വിപിനും സോനയും തമ്മിലുള്ള വിവാഹം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.

Advertisement