‘ടൈറ്റനെ മറക്കൂ’, ശുക്രനിൽ ആളുകളെ താമസിപ്പിക്കാനുള്ള പദ്ധതിയുമായി ഓഷ്യൻ ഗേറ്റ് സഹസ്ഥാപകൻ

കാലിഫോർണിയ: ടൈറ്റാനിക് കപ്പൽ ഛേദം കാണാനുള്ള വിനോദ സാഹസിക യാത്ര വൻ ദുരന്തമായതിന് പിന്നാലെ ശുക്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഓഷ്യൻ ഗേറ്റ് സഹസ്ഥാപകൻ. ടൈറ്റൻ എന്ന സമുദ്രപേടകം പൊട്ടിത്തകർന്ന് ഓഷ്യൻഗേറ്റ് സിഇഒ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ സമുദ്രപര്യടനം നിർത്തിയതായി സ്ഥാപനം പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരുമാസത്തിന് പിന്നാലെയാണ് ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലേർമോ സോൺലൈൻ ബഹിരാകാശത്തേക്കുള്ള വിനോദ സഞ്ചാരയാത്രയും താമസത്തിനും പദ്ധതിയിടുന്നത്.

2050ഓടെ ആയിരം പേരെ ശുക്രനിൽ താമസിപ്പിക്കാനാണ് പദ്ധതി. ഓഷ്യൻഗേറ്റ് ദുരന്തം മനുഷ്യനെ നിരന്തരമായി തടയുന്ന ഒന്നല്ലെന്നും കണ്ടുപിടിത്തങ്ങളുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുന്നതിൽ നിന്ന് മനുഷ്യൻ പിന്തിരിയില്ലെന്നും ഗില്ലേർമോ സോൺലൈൻ പറയുന്നു. ഓഷ്യൻഗേറ്റുമായി ബന്ധപ്പെടുത്തിയല്ല ശുക്രനിലേക്കുള്ള പദ്ധതി. മറിച്ച് ഗില്ലേർമോ സോൺലൈൻറെ മറ്റൊരു സ്ഥാപനമാകും ഈ പദ്ധതി നടപ്പിലാക്കുക. ഹ്യൂമൻസ്2 വീനസ് എന്നാണ് കമ്പനിയുടെ പേര്. സ്ഥാപനത്തിൻറെ സ്ഥാപകനും ചെയർമാനും ഗില്ലേർമോ സോൺലൈനാണ്. 2020ൽ സ്ഥാപിതമായ കമ്പനി ശുക്രനിൽ മനുഷ്യനെ സ്ഥിരതാമസം ഒരുക്കുന്നത് ലക്ഷ്യമിട്ട് സ്ഥാപിച്ചതാണ്. ഡോ. ഖാലിദ് എം അൽ അലിയാണ് ഈ സ്ഥാപനത്തിൻറെ സഹസ്ഥാപകൻ, രോഹിത് മുഹുന്ദൻ എക്സിക്യുട്ടീവ് ഡയറക്ടറാണ്.

ഓഷ്യൻ ഗേറ്റിനെ മറക്കൂ, ടൈറ്റനെ മറക്കൂ, സ്റ്റോക്ടോണിനെ മറക്കൂ മുന്നേറ്റത്തിന്റെ വക്കിലാണ് മനുഷ്യ കുലമുള്ളതെന്നാണ് പുതിയ പദ്ധതി പ്രഖ്യാപനത്തിൽ ഗില്ലേർമോ സോൺലൈൻ വിശദമാക്കുന്നത്. ശുക്രൻറെ അന്തരീക്ഷത്തിൽ നിന്ന് 30 മൈൽ ഉയരത്തിൽ മനുഷ്യവാസം സാധ്യമാണ്. ഇവിടെ ചൂട് കുറവാണ്, മർദ്ദവും കുറവാണെന്നും ഗില്ലേർമോ സോൺലൈൻ പറയുന്നു. ഗുരുത്വാകർഷണം ഭൂമിയുടേതിന് സമാനമാണ് ശുക്രനിലെന്നും താപനിലയും അനുയോജ്യമാണ് എന്നുള്ള വിവരങ്ങൾ സ്ഥാപനത്തിൻറെ സൈറ്റിൽ വിശദമാക്കുന്നു. ടൈറ്റൻ ദുരന്തത്തിന് പിന്നാലെ അറ്റ്‍ലാൻറിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണാനുള്ള സാഹസിക യാത്രകൾ അമേരിക്കൻ കമ്പനിയായ ഓഷ്യൻ ഗേറ്റ് നിർത്തലാക്കിയിരുന്നു.

ജൂൺ 18ന് മാതൃപേടകവുമായി ബന്ധം നഷ്ടമായ ടൈറ്റൻറെ അവശിഷ്ടങ്ങൾ നാല് ദിവസത്തിന് ശേഷമാണ് കണ്ടെത്താനായത്. ടൈറ്റൻ സമുദ്ര പേടകം അപകടത്തിൽ പെട്ട് സഞ്ചാരികളും ഇവർക്കൊപ്പമുണ്ടായിരുന്ന ഓഷ്യൻ ഗേറ്റ് കമ്പനി സിഇഒയും മരിച്ചതായി ഓഷ്യൻ ഗേറ്റ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.

Advertisement