അമ്പമ്പോ…. കോടിയുമല്ല, അതുക്കുംമേലേ! ആദ്യ ഐഫോൺ റെക്കോർഡ് വിലക്ക് വിറ്റുപോയി

ഐ ഫോണിന്റെ വരവ് ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. സ്മാർട്ട്ഫോൺ യു​ഗത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ആപ്പിൾ ആദ്യത്തെ ഐഫോൺ അവതരിപ്പിച്ചത്. 4 ജി ബി, 8 ജി ബി സ്റ്റോറേജ് വേരിയന്റുകളാണ് അന്ന് അവതരിപ്പിച്ചിരുന്നത്. ഈ ഫോൺ ഇപ്പോൾ അമ്പരപ്പിക്കുന്ന വിലയ്ക്ക് വിറ്റുപോയിരിക്കുകയാണ്. 1.3 കോടി രൂപയ്ക്കാണ് ആദ്യത്തെ ഐ ഫോൺ ലേലത്തിൽ വിറ്റുപോയത്.

2007 ൽ ആപ്പിൾ അവതരിപ്പിച്ച ഐ ഫോണാണ് ലേലത്തിലൂടെ വിറ്റത്. എൽ സി ജി ഓക്ഷൻസിന്റെ 2023 സമ്മർ പ്രീമിയം ഓക്ഷണിലാണ് ഐ ഫോൺ റെക്കോർഡ് തുകയ്ക്ക് വിറ്റു പോയത്. 10000 ഡോളറിൽ ലേലം തുടങ്ങിയ ഫോണിന്റെ തുക 28 തവണ വർധിപ്പിച്ചു. ഒടുവിൽ 158644 ഡോളറിനാണ് ലേലമുറപ്പിച്ചത്. പരിമിതമായ എണ്ണം ഫോൺ മാത്രമാണ് അന്ന് ഇറക്കിയിരുന്നത്. അതിൽ പാക്കേജ് പൊട്ടിക്കാത്ത ഒന്നാണ് ഇപ്പോൾ റെക്കോർഡ് തുകയ്ക്ക് വിറ്റിരിക്കുന്നത്.

അന്ന് 8 ജിബി സ്റ്റോറേജ് വേരിയന്റിനായിരുന്നു ഡിമാൻഡ്. 4 ജി ബി പതിപ്പുമായി 100 ഡോളറിന്റെ വ്യത്യാസമായിരുന്നു 8 ജി ബി വേരിയന്റിന് ഉണ്ടായിരുന്നത്. 4 ജി ബി പതിപ്പിന് 499 ഡോളർ, 8 ജി ബി പതിപ്പിന് 599 ഡോളർ എന്നിങ്ങനെയായിരുന്നു അന്നത്തെ വില. 2007 സെപ്റ്റംബറിൽ ഡിമാൻഡ് ഇടിഞ്ഞതോടെയാണ് ഇതിന്റെ ഉല്പാദനം നിർത്തിയത്.

അടുത്തിടെ നടന്ന മോഡിഫൈ ചെയ്ത ഐഫോൺ എക്സ് ലേലം 70 ലക്ഷത്തിൽ കവിഞ്ഞിരുന്നു. കെൻ പിലോണൽ എന്ന വിദ്യാർത്ഥിയായിരുന്നു ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തത്. ഇബേയിൽ, പ്രത്യേകം തയ്യാറാക്കിയ സ്മാർട്ട്ഫോണിന്റെ ലിസ്റ്റിംഗ് ‘ലോകത്തിലെ ആദ്യത്തെ യു എസ് ബി – സി ഐ ഫോൺ എന്നാണ്. തന്റെ ബ്ലോഗിലും ഒരു യൂട്യൂബ് വീഡിയോയിലും, റോബോട്ടിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കെൻ പില്ലോണൽ ഈ പരിഷ്‌ക്കരണ പ്രക്രിയ വെളിപ്പെടുത്തിയിട്ടുണ്ട്.

വളരെ സങ്കീർണ്ണമായ പ്രക്രിയയിൽ യു എസ് ബി – സി മുതൽ ലൈറ്റ്‌നിങ് പോർട്ട് വരെ ഉൾപ്പെട്ടിരുന്നു, തുടർന്ന് ടൈപ്പ് – സി ആൺ എൻഡ് ഒരു ഫീമെയ്ൽ പോർട്ടാക്കി മാറ്റുകയും ചെയ്തു. അവസാനമായി, ടൈപ്പ് – സി വഴി ചാർജിംഗ് സാധ്യമാക്കാൻ ഉപകരണം ഐ ഫോൺ എക്‌സിനുള്ളിൽ ഘടിപ്പിച്ചു. പരിഷ്‌ക്കരിച്ച കേബിൾ ഉപയോഗിച്ച്, പരിഷ്‌ക്കരിച്ച ആപ്പിൾ എക്സിന് ചാർജ് ചെയ്യാനും ഡാറ്റ കൈമാറ്റം ചെയ്യാനും കഴിയും.

Advertisement