കോവിഡ് കുതിപ്പ്, ചൈനയില്‍ നാരങ്ങയുടെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നു

ചൈനയില്‍ കോവിഡിന്റെ കുതിപ്പുമൂലം നാരങ്ങയുടെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നു.നാരങ്ങ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും താങ്ങാനാവാത്ത ഓര്‍ഡറുകളാണ് ലഭിക്കുന്നത്.

കോവിഡ് കേസുകള്‍ ഉയര്‍ന്നതിനാല്‍ പ്രതിരോധത്തിന്റെ ഭാഗമായി നാരങ്ങ കൂടുതലായി ഉപയോഗിക്കുന്നതാണ് ഇതിനു കാരണം.കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് നാരങ്ങയുടെ വില കുത്തനെ ഉയരുകയും ചെയ്തു.
ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള അന്യൂവിലാണ് ചൈനയുടെ ഏകദേശം 70 ശതമാനം നാരങ്ങ കൃഷിയും നടക്കുന്നത്. കഴിഞ്ഞയാഴ്ച വരെ തനിക്ക് 5 മുതല്‍ 6 ടണ്‍ വരെ ഓര്‍ഡര്‍ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ 20 മുതല്‍ 30 വരെ ടണ്‍ ഓര്‍ഡറാണ് ലഭിക്കുന്നതെന്ന് വെന്‍ എന്ന കര്‍ഷകന്‍ പറയുന്നു .

ബീജിങ്, ഷാങ്ഹായ് എന്നിങ്ങനെയുള്ള ചൈനയുടെ പ്രധാന നഗരങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ കര്‍ഷകര്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ആളുകള്‍ നാരങ്ങ കാര്യമായി വാങ്ങാന്‍ തുടങ്ങിയത്.

പനിയുടെയും ജലദോഷത്തിന്റെയുമൊക്കെ മരുന്നിന്റെ ലഭ്യത രാജ്യത്ത് കുറഞ്ഞ് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും കോവിഡ് പ്രതിരോധത്തിന് കൃത്യമായ ഒരു പദ്ധതി തയ്യാറാക്കാത്തത് മൂലമാണ് ചൈനയില്‍ ഇപ്പോള്‍ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്ന വിമര്‍ശനമുണ്ട്.

ഏതാണ്ട് ഒരാഴ്ചക്കുള്ളില്‍ നാരങ്ങയുടെ വില ഇരട്ടിയായി ഉയര്‍ന്നിരിക്കുകയാണ്. അന്യൂവിലെ മറ്റൊരു കര്‍ഷകനായ ലിയു യാന്‍ജിങ് പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വന്‍തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ താന്‍ ദിവസവും 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും യാന്‍ജിങ് പറഞ്ഞു. നേരത്തെ നാരങ്ങക്ക് കിലോഗ്രാമിന് നാല് രൂപ മുതല്‍ 6 വരെ ആയിരുന്നിടത്ത് ഇപ്പോള്‍ 12 രൂപയായിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.

മൊത്തത്തില്‍ ചൈനയിലെ പഴം വിപണിയില്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സബര്‍ജെല്ലി, ഓറഞ്ച് എന്നിവയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും പഴങ്ങളുടെ കച്ചവടം വന്‍തോതില്‍ നടക്കുന്നുണ്ട്. പീച്ചിനും രാജ്യത്ത് വലിയ ഡിമാന്‍ഡുണ്ട്. മധുരമുള്ളതും തണുപ്പുള്ളതുമായ ഈ പഴം അസുഖമുള്ളവര്‍ക്ക് വളരെ നല്ലതാണെന്നാണ് വിലയിരുത്തല്‍. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ഫ്രെഷിപ്പോ എന്ന ഇ-കൊമേഴ്‌സ് സൈറ്റില്‍ പീച്ചിന്റെ ഓര്‍ഡറില്‍ 900 ശതമാനം വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗതാഗതം പ്രതിസന്ധിയിലായി. ഇതിനാല്‍ കര്‍ഷകര്‍ക്ക് സാധനങ്ങള്‍ എവിടെയും എത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ആ സാഹചര്യം പൂര്‍ണമായും മാറിയിരിക്കുകയാണ്.

Advertisement