കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ (Look Out Circular) പുറത്തിറക്കാൻ പൊലീസ് നടപടി തുടങ്ങി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകിയ ശേഷം നിഹാദ് ഒളിവിലായതായി അന്വേഷണസംഘം അറിയിച്ചു.
പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ നേരത്തെ നീക്കം ചെയ്തിരുന്നു. അതേസമയം, കേസിൽ നിഹാദിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം റൂറൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് അവരുടെ നഗ്നദൃശ്യങ്ങൾ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നിഹാദും സുഹൃത്തുക്കളും പരസ്പര ആരോപണങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളും നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിട്ടുണ്ട്. ഈ പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




























