Home News Breaking News ഓണച്ചന്തയ്ക്ക് സപ്ലൈകോയ്ക്ക് 253 കോടി; വിപണി ഇടപെടലിന് സർക്കാർ സഹായം

ഓണച്ചന്തയ്ക്ക് സപ്ലൈകോയ്ക്ക് 253 കോടി; വിപണി ഇടപെടലിന് സർക്കാർ സഹായം

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സർക്കാർ. ഓണവിപണി നടത്തിപ്പിനായി 200 കോടി രൂപയും, അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം നടത്തുന്നതിനായി 53 കോടി രൂപയും അനുവദിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ അഭ്യർഥന പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ധനവകുപ്പ് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അനുവദിച്ച തുക വിനിയോഗിച്ച ശേഷവും അധിക ഫണ്ട് ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് വിപണിയിൽ ഫലപ്രദമായി ഇടപെട്ട് അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സബ്സിഡി നിരക്കിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ സപ്ലൈകോ മുഖേന പൂർത്തിയാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി നടപ്പാക്കുന്ന മാർക്കറ്റ് ഇന്റർവെൻഷൻ സ്‌കീമിൽ നിന്നാണ് തുക അനുവദിക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ ചരിത്രത്തിൽ ഓണവിപണിക്കായി ഇത്രയും വലിയ തുക ഒറ്റത്തവണ അനുവദിക്കുന്നത് ആദ്യമാണെന്നും മന്ത്രി അനൂപ് ജേക്കബ് അവകാശപ്പെട്ടു. ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം ഉറപ്പാക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പുവരുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here