Home News Breaking News സിഎസ്‌കെയും സ്റ്റീഫന്‍ ഫ്‌ലെമിങ്ങും വഴിപിരിയുന്നു

സിഎസ്‌കെയും സ്റ്റീഫന്‍ ഫ്‌ലെമിങ്ങും വഴിപിരിയുന്നു

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സും (സിഎസ്‌കെ) മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും വഴിപിരിയുന്നു. 18 വര്‍ഷം നീണ്ട ഊഷ്മളമായ ബന്ധത്തിനൊടുവിലാണ് ഫ്രാഞ്ചൈസിയും ഫ്‌ലെമിങ്ങും പരസ്പര സമ്മതത്തോടെ പിരിയാന്‍ തീരുമാനിച്ചത്. സി.എസ്.കെ മാനേജ്മെന്റുമായുള്ള സുതാര്യവും തുറന്നതുമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പരസ്പര ബഹുമാനത്തോടെ ഈ തീരുമാനമെടുത്തതെന്ന് ഫ്രാഞ്ചൈസി പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2023-ലെ ഐ.പി.എല്‍ കിരീട നേട്ടത്തിന് ശേഷം, 2024, 2025, 2026 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പ്ലേ ഓഫിലെത്താന്‍ സി.എസ്.കെയ്ക്ക് കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതാണ് ഫ്‌ലെമിങ്ങിന്റെ അപ്രതീക്ഷിത പടിയിറക്കത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

2008-ലെ പ്രഥമ ഐ.പി.എല്‍ സീസണില്‍ കളിക്കാരനായാണ് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ ഫ്‌ലെമിങ് സി.എസ്.കെയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് 2009-ല്‍ മുഖ്യ പരിശീലകന്റെ കുപ്പായമണിഞ്ഞ അദ്ദേഹം ടീമിനെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫ്‌ലെമിങ്ങിന് കീഴില്‍ അഞ്ച് ഐ.പി.എല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും സി.എസ്.കെ സ്വന്തമാക്കിയിട്ടുണ്ട്. റെക്കോര്‍ഡായ 12 തവണ പ്ലേ ഓഫിലെത്തിയ ടീം, പത്ത് തവണ ഫൈനലിലും കളിച്ചു.
‘കായികരംഗത്ത് 18 വര്‍ഷമെന്നത് ഒരു ജീവിതകാലമാണ്, തികഞ്ഞ കൃതജ്ഞതയോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്,’ തന്റെ പടിയിറക്കത്തെക്കുറിച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ് വൈകാരികമായി പ്രതികരിച്ചു. ‘എന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ സവിശേഷതയായിരുന്നു സി.എസ്.കെക്കൊപ്പമുള്ള കാലം. നമ്മള്‍ ഒന്നിച്ച് നേടിയ നേട്ടങ്ങളില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. ഒരുമിച്ച് മറക്കാനാവാത്ത വിജയങ്ങള്‍ ആഘോഷിച്ചു, പ്രതിസന്ധികളെ അതിജീവിച്ചു. സി.എസ്.കെ എക്കാലത്തും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം രണ്ട് പതിറ്റാണ്ടോളം സി.എസ്.കെ കോച്ചിങ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു ഫ്‌ലെമിങ്ങെന്ന് ടീം ഉടമ രൂപ ഗുരുനാഥ് പറഞ്ഞു. ‘ടീമിന്റെ ഐഡന്റിറ്റിയും ലക്ഷ്യങ്ങളും രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ടീമിന് അദ്ദേഹം നല്‍കിയ നിസ്വാര്‍ത്ഥ സേവനത്തിനും നേതൃപാടവത്തിനും ഫ്രാഞ്ചൈസിയുടെ പേരില്‍ അഗാധമായ നന്ദി അറിയിക്കുന്നു,’ അവര്‍ വ്യക്തമാക്കി.
ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ സി.എസ്.കെ എന്തായിരിക്കണമെന്ന് രൂപപ്പെടുത്താന്‍ ഫ്‌ലെമിങ്ങിന് കഴിഞ്ഞുവെന്ന് സി.എസ്.കെ മാനേജിങ് ഡയറക്ടര്‍ കെ.എസ് വിശ്വനാഥന്‍ പറഞ്ഞു. സ്ഥിരത, വിനയം, ടീമിന് മുന്‍ഗണന നല്‍കല്‍ എന്നിവയിലൂന്നിയ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാനും കളിക്കാരില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here