ഫിലാഡാല്‍ഫിയ: ലോക കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കാനറികൾ കത്തിക്കയറി. ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഹെയ്തിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ വിജയ വഴിയിലെത്തിയത്. ഇതോടെ നോക്കൗട്ട് പ്രതീക്ഷകളും ബ്രസീൽ സജീവമാക്കി. ഇരട്ട ഗോളുകളുമായി മത്യാസ് കുന്യയും ഗോളടിച്ചും അടിപ്പിച്ചും കളം വാണ് വിനീഷ്യസ് ജൂനിയറും ബ്രസീല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
കളി തുടങ്ങിയതിനു പിന്നാലെ ഹെയ്തിയുടെ ആക്രമണമാണ് കണ്ടത്. പിന്നീട് ബ്രസീല്‍ കളം പിടിച്ചു. തുടരെ തുടരെ ആക്രമണങ്ങളുമായി അവര്‍ കളം വാണു. ആദ്യ മത്സരത്തില്‍ പകരക്കാരുടെ ബഞ്ചിലായിരുന്ന മത്യാസ് കുന്യ രണ്ടാം പോരില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന തരത്തില്‍ താരം മികച്ചു നിന്നു.






























