Home Blog Page 281

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കും: ജില്ലാ കലക്ടര്‍

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാചക വാതക അദാലത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ സിലിണ്ടറുകളുടെ ബുക്കിങ്ങില്‍ വന്ന വര്‍ധനവ് മൂലമാണ് വിതരണത്തില്‍ ചെറിയ കാലതാമസം ഉണ്ടാകുന്നത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് ലഭ്യതക്കുറവില്ല. പാചകവാതക വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടായാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും അവശ്യമേഖലകളായ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യകതയ്ക്ക് അനുസരിച്ച് വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നും അറിയിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വാണിജ്യ ആവശ്യത്തിന് ദുരുപയോഗിക്കുന്നത് തടയാന്‍ ജില്ലയില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഉപഭോക്തൃ സംഘടന പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

തലച്ചോറിനും ഹാനികരം, ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല പ്രശ്നം, പുകവലി നൽകുന്നത് അകാല വാർദ്ധക്യം

തലച്ചോറിന് അകാല വാർദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനം. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോർ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോർ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഗവേഷകർ വിശദമാക്കുന്നത്. പുകവലിക്കുന്നവരിൽ പ്രായവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങൽ കാരണമാകുന്നതായാണ് പഠനം വിശദമാക്കുന്നത്.

പ്രായമേറുമ്പോൾ സംഭവിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളാണ് ചെറിയ പ്രായത്തിലേ പുകവലിക്കാർക്ക് അനുഭവപ്പെടുക. പ്രായമായവരിൽ കാണുന്ന വിവേചന ശേഷി കുറവ് അടക്കമുള്ളവയ്ക്കുള്ള അപകട സാധ്യത വിശദീകരിക്കാന്‍ പുറത്ത് വന്ന പഠനത്തിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ വരെ ശ്വാസകോശത്തിനും ഹൃദയാരോഗ്യത്തിനും പുകവലി സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളേക്കുറിച്ചായിരുന്നു ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനാൽ തന്നെ പുകവലി തലച്ചോറിന് സൃഷ്ടിക്കുന്ന ഭയാനകരമായ പ്രത്യാഘാതങ്ങളേക്കുറിച്ച് നടന്ന പഠനങ്ങൾ കുറവായിരുന്നു. മാനസികാരോഗ്യ വിഭാഗത്തിലെ പ്രൊഫസറായ ലോറ ജെബിയറട്ടാണ് ഗ്ലോബൽ ഓപണ്‍ സയന്‍സിന്റെ ബയോളജിക്കൽ സൈക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്നാണ് പഠനം വിശദമാക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നത് തലച്ചോറിനെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സഹായിക്കില്ലെങ്കിലും തുടർന്ന് നഷ്ടമുണ്ടാകുന്നത് തടയുമെന്നും ഗവേഷക വിശദമാക്കുന്നു. 32094 പേരുടെ സാംപിളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്ത് വന്നിരിക്കുന്നത്. എത്രയധികം സിഗരറ്റുകളാണോ ഒരാൾ ഉപയോഗിക്കുന്നത് ഇതിന് ആനുപാതികമായി തലച്ചോറും ചുരുങ്ങുന്നുവെന്നാണ് കണ്ടെത്തൽ. ജനിതകപരമായ തകരാറുകൾ പുകവലിക്കാരിൽ കാണാനുള്ള സാധ്യതകളും കൂടുതലെന്നാണ് പഠനം വിശദമാക്കുന്നത്. കേൾക്കുമ്പോൾ മോശമെന്ന് തോന്നുമെങ്കിലും അതിനേക്കാൾ മോശമാണ് വസ്തുതയെന്നാണ് പഠനത്തേക്കുറിച്ച് ഗവേഷക വിശദമാക്കുന്നത്.

ഒരു തലമുറ വളരെ പെട്ടന്ന് വാർധക്യത്തിലേക്ക് നടന്ന് നീങ്ങുന്നതിന് പുകവലി കാരണമാകുന്നുവെന്നും ഡിമെന്‍ഷ്യ അടക്കമുള്ളവ പുകവലിക്കാരിൽ നേരത്തെ തന്നെ കാണാനുള്ള സാധ്യതകൾ ഏറെയാണെന്നും പഠനം വിശദമാക്കുന്നു. ഒരിക്കലും പുകവലിക്കാത്തവരിലും സമാനമായ പ്രായമുള്ള പുകവലിക്കാരുടേയും തലച്ചോറിന്റെ വലിപ്പം തമ്മിൽ സാരമായ വ്യത്യാസമുണ്ടെന്നും കണക്കുകളുടെ അടിസ്ഥാനത്തിൽ പഠനം വിശദമാക്കുന്നു. നിലവിലെ ദോഷം മാറ്റാൻ കഴിയില്ല എന്നാൽ തുടർന്ന് നഷ്ടമുണ്ടാവാതിരിക്കാന്‍ പുകവലി നിർത്തുന്നത് സഹായിക്കുമെന്ന് പഠനം നടത്തിയ ഗവേഷകരിലൊരാളായ യൂന്‍ഹോ ചാംഗ് പഠനം അവതരിപ്പിക്കുമ്പോൾ വിശദമാക്കുന്നത്.

വർഗ വഞ്ചകന് മാപ്പില്ല’; ജി സുധാകരനെതിരെ പോസ്റ്ററുകൾ പതിപ്പിച്ച് സിപിഎം

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി സുധാകരനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘വർഗ വഞ്ചകന് മാപ്പില്ല’, ‘വോട്ടില്ല’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന്റെ മതിലുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. രക്തസാക്ഷികൾ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയാണ് സിപിഎം പ്രവർത്തകർ പോസ്റ്ററുകളൊട്ടിച്ചത്.

ജി സുധാകരനെതിരെ വരും ദിവസങ്ങളിൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. നാളെ മുതൽ വിശദീകരണ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി പറഞ്ഞു. മറ്റാർക്കും നൽകാത്തത്രയും പരിഗണന പാർട്ടി ജി സുധാകരന് നൽകിയിട്ടുണ്ടെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‌ർ നാസർ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രായം കാരണമാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റി ആലപ്പുഴ ജില്ലയുടെ ചുമതലകൾ നൽകിയത്.

എന്നാലദ്ദേഹം ജില്ലാ കമ്മിറ്റികളിലൊന്നും പങ്കെടുത്തില്ലെന്നും നാസർ ആരോപിച്ചിരുന്നു.’പാർട്ടിയുടെ കേവലമൊരു മുതിർന്ന നേതാവ് എന്ന രീതിയിലല്ല ഞങ്ങൾ സുധാകരൻ സഖാവിനെ കാണുന്നത്. രക്തസാക്ഷിയുടെ സഹോദരൻ എന്ന നിലയിൽ മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ പരിഗണനയാണ് സുധാകരൻ സഖാവിന് നൽകിയത്.

ഒരു കാലത്തും ഒരു അവഗണനയും ഞങ്ങൾ അദ്ദേഹത്തോട് കാണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രായം 75 കഴിഞ്ഞതിനാലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്’- എന്നാണ് ആ‌ർ നാസർ വ്യക്തമാക്കിയത്. ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

അമേരിക്കയുടെ വിരട്ടൽ തള്ളി ശ്രീലങ്ക, വിട്ടുകൊടുക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല, കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് നൽകും

കൊളംബോ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹം ഇറാന് കൈമാറാൻ ശ്രീലങ്ക. ഇറാനിയൻ നാവിക കപ്പലായ ഐറിസ് ദേനയിലുണ്ടായിരുന്ന 84 ഇറാനിയൻ നാവികരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറാൻ ശ്രീലങ്കൻ കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ തിരിച്ചയക്കരുതെന്ന് അമേരിക്കയിൽ നിന്ന് ശ്രീലങ്കയ്ക്ക് നയതന്ത്ര സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കരാപിതിയ ടീച്ചിംഗ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ശ്രീലങ്ക ടെഹ്‌റാനിലേക്ക് അയയ്ക്കും.

മാർച്ച് 4 ന് ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ തകർന്ന ഐറിസ് ദേനയിലെ തിരിച്ചറിഞ്ഞ 84 ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങൾ ഇറാനിയൻ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറാൻ ഗാലെ ചീഫ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. രക്ഷപ്പെട്ട 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. കൊല്ലപ്പെട്ട 87 ക്രൂ അംഗങ്ങളിൽ 84 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കാൻ ശ്രീലങ്കയ്ക്ക് മേൽ അമേരിക്ക നയതന്ത്ര സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന കേബിൾ സന്ദേശം ചോർന്നിരുന്നു. എന്നാൽ, ഭൗതികാവശിഷ്ടങ്ങൾ കൈമാറാൻ കോടതി ഉത്തരവിട്ടു. കൊളംബോയിലെ യുഎസ് എംബസിയിൽ നിന്ന് അയച്ച കേബിളിൽ, ഇറാനിയൻ കപ്പലായ ഐറിസ് ദേനയിലെ രക്ഷപ്പെട്ട ജീവനക്കാരെയും ട്രിങ്കോമലി തുറമുഖത്ത് നങ്കൂരമിടാൻ അനുവദിച്ച ഐറിസ് ബുഷെഹറിൽ നിന്ന് ഒഴിപ്പിച്ച 208 ജീവനക്കാരെയും തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ക്രൂവിനെ ഇറാനിലേക്ക് തിരിച്ചയക്കാൻ പദ്ധതിയില്ലെന്ന് യുഎസ് ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇസ്രായേലി അംബാസഡറെ അറിയിച്ചതായും പറയപ്പെടുന്നു. നയതന്ത്രത്തിനപ്പുറം അന്താരാഷ്ട്ര സമുദ്ര, മാനുഷിക നിയമ ചർച്ചകൾക്ക് കീഴിലാണ് ശ്രീലങ്ക തീരുമാനം എടുക്കുന്നതെന്ന് ശ്രീലങ്കയിലെ രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.

ഞെട്ടിക്കൽ തീരുമാനത്തിന് ബിജെപി, സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകും, യോ​ഗത്തിൽ മോദിയും പങ്കെടുക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകാൻ ബിജെപി. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്ന് സൂചന. 50 മണ്ഡലങ്ങളിലെ ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ ബം​ഗാളിലെ നൂറ് സീറ്റുകളിലും തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രിയടക്കം യോ​ഗത്തിൽ പങ്കെടുക്കും. യോ​ഗത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നുള്ള നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഐക്യം ഉറപ്പിക്കാൻ നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരുന്നു. ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളിൽ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുയർന്നു. അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. ഇന്നലെ നടന്ന യോഗത്തിൽ കേരള നേതൃത്വം നൽകിയത് അൻപത് സ്ഥാനാർഥികളുടെ പട്ടികയാണ്. ദേശീയ നേതൃത്വം കാര്യമായ മാറ്റം നിർദേശിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. 12 ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രിയുടെ നിർദേശം നിർണായകമായിരിക്കും.

‘അന്തിമ പോരാട്ടത്തിന്‍റെ ഏറ്റവും നിർണായക ഘട്ടം, ജാഗ്രതയോടെ വീടുകളിൽ തുടരുക, എന്‍റെ ആഹ്വാനത്തിനായി കാത്തിരിക്കുക’: ഇറാനിലെ ജനങ്ങളോട് റെസ പഹ്‌ലവി

ടെഹ്റാൻ: ഇസ്രയേൽ- യുഎസ്- ഇറാൻ സംഘർഷം തുടരവേ ജനങ്ങൾക്ക് നിർദേശങ്ങളുമായി ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി. ജനങ്ങളോട് അവരുടെ വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു, നിലവിലെ ഭരണകൂടത്തിനെതിരായ അന്തിമ പോരാട്ടത്തിന്റെ ഏറ്റവും നിർണായക ഘട്ടമാണിതെന്ന് റെസ പഹ്‌ലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Also Read: ലോകത്തിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സ്തംഭനം; ഹോർമുസ് കടലിടുക്ക് നിശ്ചലം

എത്രയും വേഗം അവശ്യവസ്തുക്കൾ കരുതിവെയ്ക്കണമെന്ന് പഹ്‌ലവി ഇറാനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യം നിർണായകമായ രാഷ്ട്രീയ പോരാട്ട ഘട്ടത്തിലാണെന്നും പൗരന്മാർ രാജ്യവ്യാപകമായി സമരം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ പൗരന്മാരോടൊപ്പം ചേരാൻ പഹ്‌ലവി ഇറാനിലെ സൈന്യത്തോട് ആഹ്വാനം ചെയ്തു. ഇറാനിലെ ജനങ്ങൾ തന്‍റെ അന്തിമ ആഹ്വാനത്തിനായി കാത്തിരിക്കണമെന്നും റെസ പഹ്‌ലവി വീഡിയോയിൽ പറയുന്നു.

റെസ പഹ്‌ലവിയുടെ സന്ദേശം

“നമ്മൾ ഇപ്പോൾ അന്തിമ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണ്. സുരക്ഷയ്ക്കായി പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടരുക. ജോലിക്ക് പോകാതെ സമരം തുടരുക. നിങ്ങളുടെ ഐക്യം പ്രകടിപ്പിക്കാൻ, മുദ്രാവാക്യം വിളി പൂർണ്ണ ശക്തിയോടെ തുടരുക”- എന്നാണ് മുൻ കിരീടാവകാശി പറഞ്ഞത്. അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്ന് വേർപെട്ട് ജനങ്ങളോടൊപ്പം ചേരാനുള്ള അവസാന അവസരമാണ് ഇതെന്നാണ് സൈന്യത്തോടുള്ള റെസ പഹ്‍ലവിയുടെ ആഹ്വാനം.

അതേസമയം ഭരണകൂടത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിൽ പഹ്‌ലവിയുടെ സംഭാവന എന്തെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നു. ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ചിലർ അദ്ദേഹത്തിന്റെ സന്ദേശത്തെ പൊള്ളയെന്ന് വിളിച്ചു. ഇറാന് പുറത്ത് ഇരുന്ന് രാഷ്ട്രീയ പോരാട്ടത്തിൽ പങ്കുചേരാത്തതിന് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. ഇറാനിലെ ജനങ്ങൾക്കായി ഇന്‍റർനെറ്റ് ലഭ്യമാക്കാനോ അവരെ സാമ്പത്തികമായി സഹായിക്കാനോ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും പെഹ്ലവിക്ക് നേരെ ചോദ്യം ഉയർന്നു. അതേസമയം റെസ പെഹ്ലവിയുടെ ആഹ്വാനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന കമന്‍റുകളും കാണാം.

ആരാണ് റെസ പഹ്‌ലവി?
റെസ പഹ്‌ലവിയെന്ന ഇറാനിലെ മുൻ കിരീടാവകാശി, ഇപ്പോൾ പ്രവാസിയായി ജീവിക്കുന്നു. ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. 1960 ഒക്ടോബർ 31 ന് ഇറാനിലെ ടെഹ്‌റാനിൽ ജനിച്ചു. 1967 ൽ പിതാവിന്റെ കിരീടധാരണ സമയത്ത് അദ്ദേഹത്തെ ഔദ്യോഗികമായി കിരീടാവകാശിയായി നാമകരണം ചെയ്തു. 1978 ൽ ടെക്സസിലെ റീസ് എയർഫോഴ്സ് ബേസിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൽ യുദ്ധവിമാനം പറത്തൽ പരിശീലനത്തിനായി പോയി. പിതാവിന് അധികാരം നഷ്ടമായതോടെ റെസ പെഹ്‍ലവി യുഎസിലായി താമസം. പ്രവാസ ജീവിതത്തിനിടെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്‍റെ മോചനത്തിനുള്ള സമയമായെന്നും ട്രംപിന് നന്ദിയെന്നും റെസ പഹ്‌ലവി പ്രതികരിച്ചിരുന്നു.

‘പുലിവാല്‍ കല്യാണം’ സിനിമയില്‍ നായകന്‍ ‘മണവാളന്‍’ തന്നെ

കൊച്ചി: ‘പുലിവാല്‍ കല്യാണം’ സിനിമ യഥാര്‍ത്ഥത്തില്‍ സലീം കുമാറിന്റെ സിനിമയാണെന്ന് നടന്‍ ജയസൂര്യ. പുലിവാല്‍ കല്യാണത്തില്‍ താനായിരുന്നു നായകനെങ്കിലും സലീം കുമാര്‍ അവതരിപ്പിച്ച ‘മണവാളന്‍’ എന്ന കഥാപാത്രമാണ് സ്‌കോര്‍ ചെയ്തതെന്ന് താരം ‘ആട് 3’ യുടെ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.
2003ല്‍ പുറത്തിറങ്ങിയ പുലിവാല്‍ കല്യാണം മലയാളികളുടെ പ്രിയ ചിത്രമാണ്. സലീം കുമാറിന്റെ മണവാളനും കൊച്ചിന്‍ ഹനീഫയുടെ ധര്‍മ്മേന്ദ്രയും പ്രേക്ഷകമനസ്സില്‍ നായകനേക്കാള്‍ ഇടം നേടിയിരുന്നു. ബോംബെയില്‍ നിന്ന് ഒരു കാര്‍ കൊച്ചിയിലേക്ക് എത്തുന്നതോടെ സിനിമ കോമഡി ജോണറിലേക്ക് മാറുന്നു-മലയാളത്തിലെ പ്രമുഖ കോമഡി താരങ്ങള്‍ അണിനിരന്ന ചിത്രം പ്രക്ഷക പ്രക്ഷക ശ്രദ്ധ നേടി ബോക്‌സ് ഓഫീസ് ഹിറ്റായി.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’യാണ് ജയസൂര്യയുടെ പുതിയ ചിത്രം. ഷാജി പാപ്പനെ 8 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ വീണ്ടും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരം. എപിക്-ഫാന്റസി ചിത്രമാണ് ‘ആട് 3’.

ലോകത്തിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സ്തംഭനം; ഹോർമുസ് കടലിടുക്ക് നിശ്ചലം

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്. ലോകത്തിലെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെന്നും ഐഇഎ തങ്ങളുടെ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Also READ: വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ.എസ്.യു നേതാക്കൾക്ക് ജാമ്യം

ലോകത്തിലെ ഏറ്റവും നിർണ്ണായകമായ ഇന്ധന പാതയായ ഹോർമുസ് സ്തംഭിച്ചതോടെ, ഗൾഫ് രാജ്യങ്ങളിൽ എണ്ണ സംഭരണികൾ നിറയുകയും കയറ്റുമതി തടസപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന ഉൽപ്പാദനത്തിൽ കുറഞ്ഞത് ഒരു കോടി ബാരലിന്‍റെ എങ്കിലും കുറവ് വരുത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ വിതരണ രംഗത്തെ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും ഏജൻസി വ്യക്തമാക്കി.

80 ലക്ഷം ബാരലിന്‍റെ ഇടിവ്

ഈ മാസം മാത്രം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 80 ലക്ഷം ബാരലിന്‍റെ ഇടിവുണ്ടാകുമെന്നാണ് പ്രവചനം. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ ഗൾഫ് മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം വലിയ തോതിൽ ഉൽപ്പാദനം കുറച്ചിരിക്കുകയാണ്. ലോകത്തെ ഇതര എണ്ണ ഉൽപ്പാദകർ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഈ വിടവ് നികത്താൻ അത് പര്യാപ്തമല്ല. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഇനിയും കുതിച്ചുയരാൻ ഇത് കാരണമാകും.

പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ആറാം ക്ലാസുകാര്‍

മുംബൈ: പരീക്ഷാക്കാലത്തെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കി മഹാരാഷ്ട്രയില്‍ നിന്നൊരു വാര്‍ത്ത. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷാ ഉത്തരക്കടലാസുകള്‍ ആറാം ക്ലാസുകാര്‍ മൂല്യനിര്‍ണയം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. പരീക്ഷാ പ്രക്രിയയുടെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഫാല്‍ട്ടാന്‍ തഹസിലിലാണ് സംഭവം നടന്നത്. വിദാനിയിലെ ഉത്തരേശ്വര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ വൈഭവ് ഷെന്‍ഡെയാണ് പത്താം ക്ലാസിലെ മറാത്തി പേപ്പറുകള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികളെക്കൊണ്ട് പരിശോധിപ്പിച്ചത്. അധ്യാപകന്‍ കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഉത്തരക്കടലാസുകള്‍ നോക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ALSO READ :

വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം അശ്രദ്ധമായ നടപടികള്‍ ബോര്‍ഡ് മൂല്യനിര്‍ണ്ണയ പ്രക്രിയയെക്കുറിച്ച് തന്നെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകന്‍ വൈഭവ് ഷെന്‍ഡെയ്ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ (MSBSHSE) 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്തിവരികയാണ്. ഫെബ്രുവരി പത്തിന് തുടങ്ങിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഫെബ്രുവരി 20ന് തുടങ്ങിയ പത്താം ക്ലാസ് പരീക്ഷയും മാര്‍ച്ച് 18നാണ് അവസാനിക്കുന്നത്.

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നത് വീണ്ടും നീട്ടി

കണ്ണൂർ .എഡിഎം  നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നത് മാർച്ച്‌ 16 ലേക്ക് മാറ്റി. തുടർച്ചയായി മൂന്നാം തവണയാണ് വിധി പറയാൻ മാറ്റുന്നത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുക. തുടരന്വേഷണത്തെ എതിർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിൽ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം നൽകിയതെന്ന്  ചൂണ്ടിക്കാട്ടിയാണ്  ഹർജി നൽകിയത്