പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

ലോകത്തിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. 2019 ല്‍ 18.6 ദശലക്ഷം മരണങ്ങളില്‍ 7.9 ദശലക്ഷവും തെറ്റായ ഭക്ഷണക്രമം മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ആഘാതവും ഹൃദയ സംബന്ധമായ അസുഖ സാധ്യതയും പഠിക്കാന്‍ യൂറോപ്യന്‍ ഗവേഷകര്‍ അടുത്തിടെ പഠനം നടത്തി.

42 വയസ് വരെ പ്രായമുള്ള 1,03,389 ആളുകളില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചു. 7.2 വര്‍ഷത്തെ ശരാശരി ഫോളോ-അപ്പില്‍ 2,036 പേര്‍ മരിച്ചതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണെന്ന് പഠനത്തില്‍ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരോ അത്താഴ ഭക്ഷണം വൈകി കഴിക്കുന്നവര്‍ക്കോ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഒരു മണിക്കൂര്‍ വൈകിയാല്‍ അപകടസാധ്യത ആറ് ശതമാനം വര്‍ദ്ധിക്കും. ഉദാഹരണത്തിന്, രാവിലെ ഒൻപത് മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് എട്ട് മണിക്ക് ഭക്ഷണം കഴിക്കുന്ന ഒരാളേക്കാള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ആറ് ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

പ്രഭാതഭക്ഷണം രാവിലെ എട്ട് മണിക്ക് മുമ്പും രാത്രി ഭക്ഷണം എട്ട് മണിക്ക് മുമ്പും കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ വൈകി ഉറങ്ങുന്നതിന് കാരണമാകുന്നു. അത് കൂടാതെ, ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അമിതവണ്ണം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisement