മുൻ ഭാര്യ സരിതയുമൊത്തുള്ള ഓർമ്മകൾ പങ്കിട്ട് മുകേഷ്

മുൻ ഭാര്യ സരിതയുമായി ജ്യോതിഷിയെ കാണാൻ പോയി അബദ്ധം പിണഞ്ഞ സംഭവം തുറന്നു പറഞ്ഞ് മുകേഷ്. ഇരുവരും വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സരിതയെപ്പറ്റിയുള്ള പരാമർശവുമായി മുകേഷ് എത്തുന്നത്.

ഹൈദരാബാദിൽ സരിതയുടെ വീടിനടുത്ത് ഒരു വിവാഹത്തിന് പോയപ്പോൾ ഒരു ജ്യോതിഷിയെപ്പറ്റി കേട്ടറിഞ്ഞ് അദ്ദേഹത്തെ കാണാൻ പോയതും ജ്യോതിഷിയുടെ കള്ളം കണ്ടു പിടിച്ചു പറഞ്ഞപ്പോൾ അതുകേട്ട് സരിത ദേഷ്യം പിടിച്ചതും മുകേഷ് ഓർത്തെടുത്ത് പറയുന്നു. അന്ന് തന്നെ തെറ്റിദ്ധരിച്ച് പോയ സരിത പിന്നീടൊരിക്കൽ കൂടി ജ്യോതിഷിയെ കാണാൻ പോയി കള്ളത്തരം നേരിട്ട് മനസ്സിലാക്കി പൊട്ടിച്ചിരിച്ച കഥ ഏറെ നർമ്മത്തിൽ ചാലിച്ചാണ് മുകേഷ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻഭാര്യ സരിതയുമൊത്തുള്ള രസകരമായ അനുഭവങ്ങൾ മുകേഷ് പങ്കുവച്ചത്.

മുകേഷിന്റെ വാക്കുകൾ:

‘‘വളരെ വർഷങ്ങൾക്ക് മുൻപ് മൂത്തമകൻ ശ്രാവണിന് ഏകദേശം ഒരു വയസ്സ് പ്രായമുള്ളപ്പോൾ ഞാനും ഭാര്യ സരിതയും കൂടി ശ്രാവണുമൊത്ത് ഹൈദരാബാദിലെ ഒരു ജ്യോത്സ്യനെ കാണാൻ പോയി. സരിതയുടെ വീട് അവിടെ അടുത്താണ്. ഞങ്ങൾ ഒരു കല്യാണത്തിന് പോയതാണ്, അപ്പോഴാണ് അദ്ഭുതങ്ങൾ കാണിക്കുന്ന ജ്യോത്സ്യനെക്കുറിച്ച് അവിടെയുള്ളവർ പറഞ്ഞത്. അത്ഭുതം പ്രവർത്തിക്കുന്ന ജ്യോത്സ്യനാണ് വരാൻ പറ്റുമെങ്കിൽ വന്ന് കാണണം എന്ന് പറഞ്ഞു.

സരിത പറഞ്ഞു, നമുക്ക് പോയി നോക്കാം എന്ന്. അങ്ങനെ ഞാനും സമ്മതിക്കുന്നു. എന്നാൽ ഈ പറഞ്ഞ ആൾ അപ്പോഴാണ് പറഞ്ഞത് അയാളുടെ അപ്പോയിന്മെന്റ് കിട്ടാൻ വലിയ പാടാണെന്ന്. മന്ത്രിമാർ, സിനിമാതാരങ്ങൾ, ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെ വരുന്ന ഇടമാണ് അടുത്തൊന്നും കിട്ടാൻ നിവർത്തിയില്ല എന്നും പറഞ്ഞു. ഞാൻ അയാളോട് പറഞ്ഞു, ‘‘സിനിമാതാരം സരിതയും കുടുംബവുമാണ് വരുന്നത്’’ എന്ന് പറഞ്ഞ് നോക്കൂ എന്ന്.

തെലുങ്കൻ അല്ലെ സരിതയെ അറിയാതിരിക്കാൻ വഴിയില്ല. കുറച്ചു കഴിഞ്ഞ് അവിടെ നിന്നുള്ള ആൾ വന്നിട്ട് പറഞ്ഞു സരിതയുടെ വലിയ ഫാൻ ആണ് ജ്യോത്സ്യൻ, മറവചരിത്ര എന്ന പടം എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. നാളെ പുലർച്ചെ വന്നാൽ ആദ്യത്തെ ആളായി കയറ്റാമെന്ന് പറഞ്ഞു. സരിതയ്ക്ക് വലിയ സന്തോഷമായി. അവിടെ ചെന്നപ്പോൾ വലിയ ക്യൂ ഒക്കെ കാണാം. നമ്മൾ അദ്ദേഹത്തെ കാണാൻ കയറുമ്പോൾ കാണുന്നത് ജ്യോത്സൻ നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മൾ ഇരിക്കുന്നതിന് മുന്നിൽ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്.

ഇരുന്ന് കഴിഞ്ഞാൽ ജ്യോത്സ്യന്റെ പകുതി ഭാഗമേ നമുക്ക് കാണാൻ കഴിയൂ. നമ്മൾ കയറുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു വെള്ള പേപ്പറിൽ നമുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങൾ എഴുതി ഒരു കവറിലാക്കി കൊടുക്കുകയാണ്. അത് ഏത് ഭാഷയിലും എഴുതാം. കുറച്ചു നേരം ജ്യോത്സ്യൻ നമ്മളോട് സംസാരിച്ചിട്ടാണ് കവർ വാങ്ങുക. നമ്മുടെ മുന്നിൽ വച്ച് തന്നെ കവർ അസിസ്റ്റന്റിനെ കയ്യിൽ കൊടുക്കും. തുറന്നു പോലും നോക്കുന്നില്ല.

കുറച്ചു കഴിഞ്ഞ് ഒന്ന് ആലോചിച്ചിട്ട് നമ്മൾ എഴുതിയ ചോദ്യങ്ങൾ ഓരോന്നായി ചോദിക്കും. ഞാൻ ഇംഗ്ലിഷിൽ ആണ് എഴുതിയത് അത് കൃത്യമായി ചോദിച്ചു. ‘‘അച്ഛന് സുഖമില്ല, ഈ മരുന്ന് തന്നെ കൊടുത്താൽ മതിയോ?’’ … ഞാൻ കിടുങ്ങിപ്പോയി. ഞാൻ എഴുതിയത് തുറന്നുപോലും നോക്കാതെ അഞ്ചു കാര്യങ്ങളും പറഞ്ഞ് മറുപടി പറയുകയാണ്. അതിനു ശേഷം എന്റെ കവർ എനിക്ക് തന്നു. ഞാൻ നോക്കി അതെന്റെ കവർ തന്നെയാണ്.

ഞാൻ സരിതയോട് പറഞ്ഞു. ‘‘ഇതൊരു അദ്ഭുതം തന്നെയാണ്’’. പിന്നെ സരിതയുമായി അദ്ദേഹം തെലുങ്കിൽ എന്തൊക്കെയോ സംസാരിച്ചു. സരിതയും അഞ്ച് ചോദ്യങ്ങൾ എഴുതിയിരുന്നു. സരിത അത് കൊടുക്കാനായി പോയപോഴേക്കും ശ്രാവൺ കരഞ്ഞു. ഇവർക്ക് ശല്യമാകാതിരിക്കാൻ ഞാൻ മകനെയും കൊണ്ട് എഴുന്നേറ്റു. ആ സമയത്ത് തന്നെയാണ് സരിത കവർ ജ്യോത്സ്യന് കൊടുക്കുന്നത്. ഞാൻ എഴുന്നേക്കുമെന്ന് ജ്യോത്സ്യനും പ്രതീക്ഷിച്ചിട്ടില്ല. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ഞാൻ കാണുന്നത്. അയാൾ ഈ കാർഡ് വാങ്ങി അത് അവിടെ വച്ചിട്ട് മറ്റൊരു കാർഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്.

നമ്മൾ കൊടുത്ത കവർ അസ്സിസ്റ്റന്റ് തുറന്ന് അവിടെ വച്ച് ഇയാൾ അത് നോക്കി കാര്യങ്ങൾ പറയുന്നു, വീണ്ടും അസിസ്റ്റന്റ് മറ്റേ കവർ കൊണ്ട് കൊടുക്കുന്നു. പെട്ടെന്ന് തന്നെ നമ്മുടെ കവർ ഈ ജ്യോത്സൻ എടുത്ത് നമുക്ക് തരുന്നു. ഇത് കണ്ടു ഞാൻ ഞെട്ടിപ്പോയി. എന്തൊരു സ്പീഡിലാണ് ഇയാളുടെ കയ്യ് ചലിക്കുന്നത് എന്ന് ചിന്തിച്ചു. ഞാൻ പുറത്തിറങ്ങിയപ്പോൾ നൂറുകണക്കിന് ആളുകൾ പറ്റിക്കപ്പെടാൻ അവിടെ നിൽക്കുകയാണ്. പുറത്തിറങ്ങി ഞാൻ സരിതയോട് ഇത് പറഞ്ഞു. ‘‘അവിടെ ഇത് പറയാൻ പറ്റില്ല. വലിയ സാമ്രാജ്യമാണത്, ജീവൻ പോകും. ഈ ബിസിനസ്സ് അവർ തലമുറകളായി ചെയ്യുന്നതാണ്’’.

സരിതയോടും ഇയാൾ അഞ്ച് കാര്യങ്ങൾ കൃത്യമായി പറഞ്ഞു. സരിതയും അദ്ഭുതപ്പെട്ടാണ് പുറത്തേക്കുവന്നത്. പക്ഷേ കാറിൽ കയറിയപ്പോൾ ഞാൻ പറഞ്ഞു, ഇത് തട്ടിപ്പാണെന്ന്. ഞാൻ പറഞ്ഞത് സരിത വിശ്വസിച്ചില്ല. അവൾ പറഞ്ഞു, നിങ്ങൾ കമ്യൂണിസ്റ്റ് ആണ്. വിശ്വാസമില്ലെങ്കിൽ എന്തിന് വന്നു എന്നൊക്കെ ചോദിച്ചു, സരിതയ്ക്ക് വിഷമമായി.

ഞാൻ പറഞ്ഞു എപ്പോഴെങ്കിലും ഒരിക്കൽ കൂടി നമുക്ക് ഇവിടെ വരണമെന്ന്. ഞാൻ കവർ കൊടുക്കുന്ന സമയത്ത് നീ എഴുന്നേറ്റ് നോക്ക് അപ്പോൾ കാര്യം മനസ്സിലാകും. ഒന്നര മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും അവിടെ പോയി. ഇത്തവണ എനിക്ക് പകരം ഞാൻ കവർ കൊടുക്കുന്ന സമയത്ത് അവർക്ക് സംശയം തോന്നാതെ സരിത മകനുമായി എണീറ്റു. ആ സമയത്ത് സരിത ഇയാൾ കവർ മാറ്റുന്നത് കണ്ടു. അവൾക്ക് തട്ടിപ്പ് മനസിലായി. ഇവൾ പൊട്ടിത്തെറിക്കുമോ എന്ന് പേടിച്ച് ഞാൻ നോക്കിയപ്പോൾ പുറത്തിറങ്ങി നിന്ന് അവൾ ചിരിക്കുകയാണ്. കാറിൽ കയറിയപ്പോൾ സരിത എന്നോട് പറഞ്ഞു. ‘‘ഇങ്ങോട്ടേയ്ക്കുള്ള അവസാന വരവാണ്. എന്ത് തട്ടിപ്പാണ് ഇത്, ആളുകൾ വെയിലും മഴയും കൊണ്ട് അയാളെ വിശ്വസിച്ച് നിൽക്കുകയാണ്.”

ജ്യോൽസ്യത്തിൽ നല്ല ആൾക്കാരും ഉണ്ട് മനുഷ്യനെ ഇങ്ങനെ പറ്റിക്കുന്ന ആൾക്കാരുമുണ്ട്.’’– മുകേഷ് പറയുന്നു.

Advertisement