എയർഹോസ്റ്റസിനെ അപ്പാർട്ട്മെന്‍റില്‍ കഴുത്തറുത്ത് കൊന്ന സംഭവം: പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചനിലയില്‍

മുംബൈ: എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍. മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ 24കാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ ആണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്‍റിലെ ഹൌസ് കീപ്പറായിരുന്ന വിക്രം അത്‍വാളാണ് മരിച്ചത്. പ്രതി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

അന്ധേരി പൊലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റിനുള്ളിലാണ് വിക്രം അത്‌വാളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സബർബൻ അന്ധേരിയിലെ മരോൾ പ്രദേശത്തെ ഫ്‌ളാറ്റിൽ ഞായറാഴ്ച രാത്രിയാണ് എയര്‍ഹോസ്റ്റസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്മെന്‍റിലെത്തി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ഛത്തീസ്ഗഢ് സ്വദേശിനിയാണ് യുവതി.

പൊലീസ് 45 പേരെയാണ് ചോദ്യംചെയ്തത്. 14 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്തി. അപ്പാര്‍ട്ട്മെന്‍റില്‍ ഹൌസ് കീപ്പറായി ജോലി ചെയ്തിരുന്ന 40കാരനായ വിക്രം അത്‍വാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി വീട്ടുജോലി ചെയ്തു വരികയായിരുന്നു വിക്രം അത്‍വാള്‍.

കൊലപാതകത്തിന്‍റെ രണ്ട് ദിവസം മുന്‍പ്, അതായത് വെള്ളിയാഴ്ച എയര്‍ഹോസ്റ്റസുമായി വാക്കുതര്‍ക്കമുണ്ടായെന്ന് അത്‍വാള്‍ ചോദ്യംചെയ്യലിനിടെ പറഞ്ഞു. ജോലി ശരിയായി ചെയ്തില്ലെന്ന് പറഞ്ഞ് യുവതി ദേഷ്യപ്പെട്ടു. ഇതോടെ വൈരാഗ്യം തോന്നി. ഫ്ലഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേന യുവതിയുടെ അപ്പാര്‍ട്ട്മെന്‍റിലെത്തി. ബലാത്സംഗം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞു. കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ടെങ്കിലും യുവതി ചെറുത്തുനിന്നു. വാതില്‍ തുറന്ന് ഓടിരക്ഷപ്പെടാനും യുവതി ശ്രമിച്ചു. ഇതോടെ താന്‍ കത്തികൊണ്ട് കഴുത്തില്‍ കുത്തിയെന്നാണ് പ്രതിയുടെ മൊഴി.

അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. കയ്യില്‍ പരിക്കേറ്റ നിലയില്‍ യൂണിഫോമില്‍ അല്ലാതെ മറ്റൊരു വേഷത്തില്‍ അത്‍വാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി സ്ഥലംവിട്ടത് അതേ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് വസ്ത്രവും കത്തിയും കഴുകിയ ശേഷമായിരുന്നു. വസ്ത്രത്തിലെ രക്തക്കറ കണ്ട് ഭാര്യ ചോദിച്ചപ്പോള്‍ ജോലിക്കിടെ ഗ്ലാസ് പൊട്ടിയതാണെന്ന് ഹൌസ് കീപ്പറായ പ്രതി കള്ളം പറഞ്ഞു.

പ്രതി കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തിയും കൊലപാതകം നടത്തുമ്പോള്‍ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രവും പൊലീസ് കണ്ടെടുത്തിരുന്നു. വിക്രം അത്‍വാള്‍ വിവാഹിതനും രണ്ട് പെൺമക്കളുടെ അച്ഛനുമാണെന്ന് പൊലീസ് പറഞ്ഞു.

Advertisement