രാഹുൽ ചോദ്യം ചെയ്യലുമായി പൂര‍്ണമായും സഹകരിച്ചില്ലെന്ന് ഇഡി

ന്യൂഡൽഹി : ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ വിശദീകരണം, എന്നാൽ തന്റെ ഊർജ്ജത്തിൽ ഉദ്യോഗസ്ഥർ അത്ഭുതം പ്രകടിപ്പിച്ചെന്ന് രാഹുൽ അവകാശപ്പെട്ടിരുന്നു.

ഇഡിയെ ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയി.

രാഷ്ട്രീയ പ്രേരിതമായാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു,

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.

Advertisement