സ്വവർഗ വിവാഹം നിയമവിധേയമാക്കണം, ഭർത്താവും ഭാര്യയുമല്ല പകരം ‘ഇണ’ എന്ന് മതി; സ്വകാര്യ ബില്ലുമായി സുപ്രിയ സുലേ

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനും, എൽജിബിടിക്യുഐഎ വ്യക്തികൾക്ക് വൈവാഹിക അവകാശങ്ങൾ അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച്‌ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് സുപ്രിയ സുലെ.

1954ലെ സ്പെഷ്യൽ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് ‘ഭർത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകൾക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റാനും ബില്ലിൽ നിർദേശിച്ചു. രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കിൽ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കിൽ 18 വയസും ആയി നിജപ്പെടുത്താൻ നിർദേശിച്ചു.

സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രിംകോടതി നിയമം റദ്ദാക്കിയിരുന്നു. ഇത് വളരെ പുരോഗമനപരമായി ഒരു മാറ്റമായിരുന്നെങ്കിലും എൽബിടിക്യൂഐഎ വ്യക്തികൾ ഇപ്പോഴും സമൂഹത്തിനുള്ളിൽ വിവേചനം നേരിടുന്നുതായി സുപ്രിയ സുലേ പറഞ്ഞു.

സമാനമായ ഒരു സ്വകാര്യ ബിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി ഡിഎൻവി സെന്തിൽകുമാർ എസ് അവതരിപ്പിച്ചു. എൽജിബിടിക്യൂഐഎ വ്യക്തികൾക്ക് അന്തസ്സോടെ ജീവിക്കാൻ അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്.

Advertisement