വാക്സിൻ സ്വീകരിച്ചതിന് ശേഷം മെഡിക്കൽ വിദ്യാർത്ഥി മരിച്ചു, ആയിരം കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ

മുംബൈ: കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങൾ കാരണം മകൾ മരിച്ചു എന്ന് ആരോപിച്ച്‌ പിതാവ് ഹൈക്കോടതിയിൽ.

മഹാരാഷ്ട്ര സർക്കാരിൽ നിന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുമായി ആയിരം കോടി രൂപയുടെ നഷ്ടപരിഹാരമാണ് ഔറംഗബാദ് സ്വദേശിയായ ദിലീപ് ലുനാവത് എന്ന പിതാവ് ആവശ്യപ്പെടുന്നത്.

നാസിക്കിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന മകൾ സ്‌നേഹൽ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നതായി ഹർജിക്കാരനായ ദിലീപ് ലുനാവത് വ്യക്തമാക്കി. 2021 ജനുവരി 28നാണ് മകൾ വാക്സിൻ എടുത്തത്. തുടർന്ന് മാർച്ച്‌ ഒന്നിന് വാക്‌സിന്റെ പാർശ്വഫലങ്ങൾ കാരണം മകൾ മരിക്കുകയും ചെയ്തുവെന്ന് പിതാവ് ആരോപിച്ചു. എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകുന്നതിന്റെ ഭാഗമായിയാണ് മകൾ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചത്. വാക്സിൻ സുരക്ഷിതമാണെന്നും ശരീരത്തിന് അപകടമോ ഭീഷണിയോ ഇല്ലെന്നും സ്‌നേഹലിന് ഉറപ്പുനൽകിയിരുന്നു. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ, മഹാരാഷ്ട്ര സർക്കാർ എന്നിവരുടെ തെറ്റായ വിവരണങ്ങളാണ് തന്റെ മകളെപ്പോലുള്ള ആരോഗ്യ പ്രവർത്തകർ വാക്‌സിൻ എടുക്കാൻ നിർബന്ധിതരാകുന്നതെന്നും പിതാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

Advertisement