ഒന്നും രണ്ടുമല്ല, 4.8 ലക്ഷത്തിലധികം ബിരിയാണി; പുതുവർഷ രാവിൽ റെക്കോർഡിട്ട് സ്വിഗ്ഗി

മുംബൈ: പുതുവത്സരാഘോഷ വേളയിൽ 4.8 ലക്ഷത്തിലധികം ബിരിയാണി ഡെലിവറി ചെയ്ത് സ്വിഗ്ഗി. ഓരോ മിനിറ്റിലും 1,244 ബിരിയാണിയാണ് ഓർഡർ ചെയ്യപ്പെട്ടതെന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി വ്യക്തമാക്കുന്നു.

2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നടന്ന റെക്കോർഡ് ഓർഡറിനെ അപേക്ഷിച്ച് മിനിറ്റിൽ 1.6 മടങ്ങ് കൂടുതൽ ഓർഡറുകൾ ന്യൂ ഇയർ രാത്രിയിൽ ഓർഡർ ചെയ്യപ്പെട്ടു. നാലിൽ ഒരു ഭാഗം ഓർഡർ ചെയ്യപ്പെട്ടത് ഹൈദരാബാദിൽ ആണ്. പലചരക്ക് സാധനങ്ങളും വീട്ടിലേക്ക് അവശ്യസാധനങ്ങളും ഓർഡർ ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിലും കൂടുതൽ ഓർഡറുകൾ ലഭിച്ചു.

വൈകുന്നേരത്തോടെ, സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി, ഇൻസ്‌റ്റാമാർട്ട് സേവനങ്ങൾ എന്നിവ മുൻവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിനെ മറികടന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു.. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സ്വിഗ്ഗി 3.50 ലക്ഷം ബിരിയാണി ഓർഡറുകൾ വിതരണം ചെയ്യുകയും 2.5 ലക്ഷം പിസ്സകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

നവംബർ 19 ന് നടന്ന ലോകകപ്പ് ഫൈനൽ ദിനത്തിൽ 188 പിസ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മിനിറ്റിലും ഓർഡർ ചെയ്യപ്പെട്ടത്. ചെന്നൈ, ഡൽഹി, ഹൈദരബാദ് എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ട്. ഈ റെക്കോർഡുകളാണ് ഈ പുതുവർഷ രാവിൽ തകർന്നത്.

Advertisement