പതിനേഴുകാരിയെ ഹോട്ടലിലെത്തിച്ച് അഞ്ച് ദിവസത്തോളം കൂട്ടബലാത്സം​ഗം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച, 17കാരിയെ അഞ്ച് ദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 22ന് ആണ് കേസിന് ആസ്പദമായ സംഭവം.

ആൺസുഹൃത്തിനൊപ്പം ബീച്ചിലേക്ക് പോയ 17 കാരിയെ ഹോട്ടല്‍മുറിയില്‍വെച്ചും ആര്‍.കെ. ബീച്ചിന് സമീപത്തുവെച്ചും കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വിശാഖപട്ടണത്തെ ഒരു വീട്ടില്‍ ജോലിചെയ്തിരുന്ന 17-കാരിയാണ് അഞ്ചുദിവസത്തോളം ആൺസുഹൃത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടബലാത്സംഗത്തിനിരയായത്.

പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെയും ഇയാളുടെ സുഹൃത്തുക്കൾ ആയ ഒൻപതു പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർകെ ബീച്ചിലെ ഫോട്ടോഗ്രാഫർമാർ അടക്കമുള്ളവരാണ് പ്രതികളെന്നാണ് വിവരം. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളായ ഇവരുടെ കൂടുതല്‍വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഡിസംബർ 22ന് മകളെ കാണാനില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയതോടെയാണ് കൂട്ടബലാത്സംഗത്തിന്‍റെ വിവരം പുറത്തറിയുന്നത്. അന്വേഷണം ആരംഭിച്ച പൊലീസ് ഡിസംബർ 30ന് ഒഡീഷയിൽ നിന്നാണ് 17 കാരിയെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് കൊടിയ പീഡനത്തിന്‍റെ വിവരം പുറത്തറിയുന്നത്. ഡിസംബർ 22ന് പെൺകുട്ടിയുടെ സുഹൃത്ത് ഇവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യം ബീച്ചിലേക്കും പിന്നെ ഒരു ഹോട്ടലിലേക്കും കൂട്ടികൊണ്ടുപോയി. ആൺസുഹൃത്തിനെ വിശ്വസിച്ച് കൂടെയിറങ്ങിയ പെൺകുട്ടി പിന്നീടാണ് കൊടും ചതി മനസിലാക്കുന്നത്. ഹോട്ടലിൽ വെച്ച് യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് ഇയാള്‍ തന്‍റെ സുഹൃത്തുക്കളെയും വിളിച്ച് വരുത്തി.

ഇവരും പെൺകുട്ടിയെ ഹോട്ടലിലും ബീച്ചിന്‍റെ പരിസരത്തും വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒടുവിൽ അവശയായ പെൺകുട്ടിയെ ഹോട്ടലിലുപേക്ഷിച്ച് യുവാവും കൂട്ടുകാരും മുങ്ങി. കടുത്ത മാനസികപ്രയാസത്തിലായിരുന്നതിനാല്‍ വീട്ടിലെത്തിയിട്ടും പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. വീട്ടിലേക്ക് പോകാതെ എവിടെയെങ്കിലും പോയി ജീവനൊടുക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. ഒടുവിൽ ട്രെയിൻ കയറി ഒഡീഷയിലേക്ക് പോയി. ഇതിനിടെ ഒരു യുവാവ് വന്ന് മകളെ വിളിച്ച് ബീച്ചിന് സമീപത്തേക്ക് കൊണ്ടുപോയതായി പിതാവും പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒഡീഷയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നത്.

കുട്ടിയെ നാട്ടിലെത്തിച്ച് കൌൺസിലിംഗിന് വിധേയയാക്കി. ഇതോടെയാണ് താൻ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് പതിനേഴുകാരി പൊലീസിനോട് വെളിപ്പെടുത്തിയത്. വിശാഖപട്ടണത്തെ ഹോട്ടലില്‍വെച്ച് ആണ്‍സുഹൃത്താണ് തന്നെ ആദ്യം ബലാത്സംഗംചെയ്തതെന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴി. പിന്നാലെ ആണ്‍സുഹൃത്ത് അയാളുടെ സുഹൃത്തുക്കളെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നും അവരും തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെയാണ് പൊലീസ് പീഡനക്കേസ് രജസ്റ്റർ ചെയ്ത് ആൺസുഹൃത്തടക്കമുള്ള പ്രതികളെ പിടികൂടിയത്.

Advertisement