സിൽക്യാര ടണലിൽ 41തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് 15ാം ദിനം; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാകുമ്പോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികൾ ആശങ്ക ഉയർത്തുകയാണ്. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.

ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ് നടത്തുന്നത്.വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണ്ണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക. പൈപ്പിൽ കുടുങ്ങിയ യന്ത്രം ഭാഗം വേഗത്തിൽ നീക്കാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നതും പ്രതിസന്ധിയിലാക്കുകയാണ്. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകു.

ഇതിനിടെ, രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള ട്രയൽ റൺ കഴിഞ്ഞദിവസം നടന്നിരുന്നു. സ്റ്റേക്ച്ചർ ഉപയോഗിച്ച് തുരങ്കത്തിൽ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിർത്തി വെച്ചിരുന്ന ഡ്രില്ലിംഗ് വൈകാതെ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്. അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.

Advertisement