മഴയല്ല കുസാറ്റിലെ അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ

Advertisement

കൊച്ചി: കുസാറ്റ് ദുരന്തത്തിന് കാരണം മഴയെ തുടർന്നുണ്ടായ തള്ളിക്കയറ്റമാണെന്ന വാദം തള്ളി വിദ്യാർത്ഥികൾ. പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാൻ വൈകിയതാണ് അപകടത്തിലേക്ക് നയിച്ചത്. ഗേറ്റ് തുറന്നപ്പോൾ എല്ലാവരും കൂടി തള്ളിക്കയറിയത് അപകടമുണ്ടാക്കിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

സെലിബ്രിറ്റി വന്നതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥികൾ പറഞ്ഞു. അത്ര വലിയ മഴയുണ്ടായിരുന്നില്ല. ആളുകളെ ഉള്ളിൽ കയറ്റാൻ വൈകിയിരുന്നു. ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമമുണ്ടായി. തുടർന്ന് ഗേറ്റ് തുറന്നപ്പോൾ ഉന്തും തള്ളുമുണ്ടായി. അടിയിലോട്ട് സ്ലോപ്പായിട്ടുള്ള സ്റ്റെപ്പാണ്. തള്ളൽ വന്നപ്പോൾ കുറേപ്പേർ വീണുപോയി. താൻ സൈഡിലൂടെ എങ്ങനെയോ രക്ഷപ്പെട്ടതാണെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു.

കുസാറ്റിൽ ദുരന്തമുണ്ടാക്കിയത് അശാസ്ത്രീയ വേദിയും ആൾക്കൂട്ട നിയന്ത്രണത്തിന് സംവിധാനം ഇല്ലാതിരുന്നതുമാണ്. തിയറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടിൽ നിന്നവർ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതൽ ആളുകൾ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാർത്ഥികൾ മരിച്ചത്.

സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ടെക് ഫെസ്റ്റിൻറെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച സംഗീത നിശയിൽ പങ്കെടുക്കാനെത്തിയവരാണ് അപടകത്തിൽ പെട്ടത്. ഇന്നലെ വൈകിട്ട് ഏഴേ കാലോടെയായിരുന്നു സംഭവം. രണ്ടാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാർത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. നാല് വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരിൽ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരിക്കേറ്റ 32 വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിലും 15 പേർ കിൻഡർ ആശുപത്രിയിലുമുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ പരിക്കേറ്റവരെ അതിവേഗം തൊട്ടടുത്തുള്ള മെഡിക്കൽ കോളേജിൽ എത്തിക്കാനായി.

കുസാറ്റിൽ എല്ലാ വർഷവും നടക്കാറുള്ള ടെക് ഫെസ്റ്റിൻറെ ഭാഗമായുള്ള കലാപരിപാടികളിൽ പങ്കെടുക്കാൻ കാമ്പസിനു പുറത്തു നിന്നും ധാരാളം ആളുകൾ എത്താറുണ്ട്. ബോളിവുഡ് ഗായികയുടെ ഷോയ്ക്ക് വലിയ ജനക്കൂട്ടമുണ്ടാകുമെന്ന മുൻ കൂട്ടി കണ്ട് ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിൽ വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിലെ വിദ്യാർത്ഥികളുടെ പരിപാടികൾക്ക് സാധാരണയുള്ള പൊലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുവെ വിദ്യാർത്ഥികളാണ് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകാറുള്ളത്.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് കളമശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. അപകടമുണ്ടായതിനു തൊട്ടു മുമ്പുള്ള മൊബൈൽ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അപകട വിവരം അറിഞ്ഞ ഉടൻ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും കോഴിക്കോട്ടെ നവകേരള സദസ്സിൽ നിന്നും കളമശ്ശേരിയിലേക്ക് തിരിച്ചു. പ്രതിപക്ഷ നേതാവടക്കമുള്ളവർ സ്ഥലത്തെത്തി.

Advertisement