രക്ഷപ്പെടാൻ ഇനിയും 4 ദിനം കാത്തിരിക്കണം; തൊഴിലാളികളുടെ ശബ്ദം നേർത്തു വരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം

ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം അതിസങ്കീർണം. 171 മണിക്കൂറിലേറെയായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ മല താഴേക്കു തുരന്ന് തുരങ്കത്തിനകത്തു പ്രവേശിച്ച് രക്ഷപ്പെടുത്താനാണ് ശ്രമം. കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനില സംബന്ധിച്ചും ആശങ്കയുണ്ട്.

തുരങ്കമുള്ള മല 150 മീറ്റർ തഴേക്ക് തുരന്ന് തൊഴിലാളികളുടെ അടുത്തെത്താനാണ് ശ്രമം. മണ്ണിടിച്ചിൽ ഒഴിവാക്കാൻ 45 ഡിഗ്രി ചരിച്ചാണ് തുരക്കുക. ഇതിനിടെ പാറയും തുരങ്ക നിർമാണത്തിനായി സ്ഥാപിച്ച ഇരുമ്പ് കമ്പികളും മറികടക്കണം. നാല് ദിവസമായി നടത്തിയ ശ്രമങ്ങൾ മണ്ണിടിച്ചിലിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.

തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്തുന്നതിനും ഭക്ഷണം എത്തിക്കുന്നതിനും പ്രതിസന്ധികൾ നേരിടുന്നുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കർസിങ് ധാമിയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. ‘തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനു സാധ്യമായ എല്ലാശ്രമങ്ങളും നടത്തും. വിദഗ്ധരുടെ വലിയസംഘം തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.’ മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു.

രക്ഷപ്പെടുന്നതിനായി ഇനിയും നാലു ദിവസം കൂടികാത്തിരിക്കണമെന്ന് തുരങ്കത്തിൽ കുടുങ്ങിയവരെ അറിയിച്ചു. വോക്കി ടോക്കി വഴി ബന്ധുക്കൾ തൊഴിലാളികൾക്ക് മാനസിക ധൈര്യം നൽകുന്നുണ്ട്. ഓക്സിജനും ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ശബ്ദം നേർത്തു വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തണുപ്പ് ശക്തമാകുന്നത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

Advertisement