യൂട്യൂബർ ട്രാക്കിൽ പടക്കം കൂട്ടിയിട്ട് പൊട്ടിച്ചു, പാമ്പിൻറെ രൂപത്തിൽ ചാരം; റെയിൽവെ പൊലീസ് വാണ്ട്സ് ടു നോ…

റെയിൽവേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറെ തേടി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ്. ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ആർ പി എഫ് ഇക്കാര്യം ശ്രദ്ധിച്ചതും ദൃശ്യത്തിലെ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതും.

രാജസ്ഥാനിലെ ഫുലേര – അജ്മീർ പ്രദേശത്തെ ദന്ത്രാ സ്‌റ്റേഷന് സമീപമാണ് വീഡിയോ ചിത്രീകരിച്ചത്. ട്രാക്കിന്റെ മധ്യത്തിൽ വച്ച് പടക്കത്തിന് തീ കൊടുത്തു. തുടർന്ന് കനത്ത പുക ഉയർന്നു. പാമ്പിൻറെ രൂപത്തിലായിരുന്നു ചാരം. എത്രയും വേഗം യൂട്യൂബർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷനിലേക്ക് കോളുകൾ വന്നു. ഇതോടെ ആ വീഡിയോയിലുള്ള യുവാവ് ആരാണെന്ന് തിരയുകയാണ് പൊലീസ്.

സെൽഫികൾ എടുക്കാനും വീഡിയോകൾ എടുക്കാനും റെയിൽവേ ട്രാക്കിൽ കയറി അപകടത്തിൽ മരിച്ച നിരവധി പേരുടെ വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം പ്രവണതകൾക്ക് അവസാനമില്ല. റെയിൽവേ ആക്‌റ്റിലെ സെക്ഷൻ 145, 147 പ്രകാരം റെയിൽവേ ട്രാക്കുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.

റെയിൽവേ ട്രാക്കുകളിൽ ഒരു സെൽഫിക്കോ ഒരു വീഡിയോയ്ക്കോ ആയി ജീവൻ അപകടത്തിലാക്കുന്നതിനെതിരെ ഇന്ത്യൻ റെയിൽവേ സോഷ്യൽ മീഡിയ ഉപയോക്താക്കളെ പല തവണ ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങൾക്ക് അവസാനമാകുന്നില്ല.

Advertisement