സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്ക്രൂ ശ്വാസകോശത്തിലേക്കുപോയി, യുവതിയെ രക്ഷിച്ചതിങ്ങനെ

Advertisement

കൊല്‍ക്കത്ത: ശ്വസിക്കുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ സ്വര്‍ണ മൂക്കുത്തിയുടെ സ്‌ക്രൂ അതിവിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍.

ആഴ്ചകള്‍ക്ക് മുന്‍പാണ് സ്‌ക്രൂ ശ്വാസകോശത്തില്‍ എത്തിയത്. സ്‌ക്രൂവിനെ മൂടി കൊണ്ട് കോശങ്ങള്‍ വളരാന്‍ തുടങ്ങിയത് കാരണം പുറത്തെടുക്കല്‍ സങ്കീര്‍ണമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്‌ക്രൂ പുറത്തെടുക്കുന്ന സമയത്ത് പരിക്ക് പറ്റിയാല്‍ രക്തസ്രാവത്തിന് വരെ കാരണമാകാം. ഇത് രോഗിയുടെ ആരോഗ്യത്തിന് ദോഷം ചെയ്തേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

35കാരിയായ വര്‍ഷ സാഹുവിന്റെ വലതു ശ്വാസകോശത്തില്‍ നിന്നാണ് കൊല്‍ക്കത്തയിലുള്ള ഡോക്ടര്‍മാരുടെ സംഘം സ്‌ക്രൂ പുറത്തെടുത്തത്. ആഴ്ചകള്‍ക്ക് മുന്‍പ് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക് പോയതെന്ന് വര്‍ഷ സാഹു ഓര്‍ത്തെടുക്കുന്നു.തുടക്കത്തില്‍ ഇത് വയറ്റിലേക്കായിരിക്കും പോയിരിക്കുക എന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ ഭയപ്പെടാനില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ശ്വാസംമുട്ട് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാന്‍ തുടങ്ങിയപ്പോഴാണ് ഡോക്ടറെ കണ്ടതെന്നും വര്‍ഷ സാഹു പറയുന്നു. 16 വര്‍ഷം മുന്‍പ് കല്യാണ സമയത്താണ് മൂക്കുത്തി ധരിച്ച് തുടങ്ങിയത് എന്നും 35കാരി പറയുന്നു.

സിടി സ്‌കാനും എക്സറേയും എടുത്തപ്പോഴാണ് ശ്വാസകോശത്തില്‍ സ്‌ക്രൂ കണ്ടെത്തിയത്. തുടര്‍ന്ന് ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്‌കോപി നടത്തിയാണ് സ്‌ക്രൂ പുറത്തെടുത്തത്. ആദ്യതവണ പരാജയപ്പെട്ടു. തുടര്‍ന്ന് രണ്ടാമത്തെ ശ്രമത്തിലാണ് സ്‌ക്രൂ പുറത്തെടുത്തത്. രണ്ടാമത്തെ ശ്രമത്തിലും വിജയിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Advertisement