നിമിഷ പ്രിയയുടെ മോചനം: യെമനിലേക്ക് തിരിക്കാൻ കേന്ദ്ര സഹായം വേണമെന്ന് അമ്മ, ഹർജി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് തിരിക്കാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. സേവ് നിമിഷ ഭാരവാഹികൾക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ അവിടുത്തെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് യാതൊരു പുരോഗതിയുമുണ്ടാകാത്ത സഹാചര്യത്തിലാണ് മാതാവ് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിൻറെ നടപടികൾക്ക് കേന്ദ്രസർക്കാർ ഇടപെടെണമെന്ന് കഴിഞ്ഞ മാർച്ചിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു. പക്ഷെ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ ഇതുവരെയും തയറായിട്ടില്ല. അഡ്വ. സുഭാഷ് ചന്ദ്രൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.

മോചനത്തിനായി വേഗം ഇടപെടണമെന്ന് ജയിലിൽ നിന്ന് നിമിഷപ്രിയ സന്ദേശമയച്ചിരുന്നു. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ശബ്ദ സന്ദേശം അയച്ചത്. വൈകുന്ന ഓരോ ദിവസവും തൻറെ ജീവൻ അപകടത്തിലാണെന്ന് നിമിഷ പ്രിയ അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞു. മോചനത്തിന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് യെമൻ ജയിലിൽ നിന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയിൽ നിമിഷ പ്രിയ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്.

തൻറെ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും നിമിഷ അപേക്ഷിക്കുന്നത്. കുറച്ചുകൂടി സജീവമായി ഇടപെടൽ ഉണ്ടാകണമെന്നാണ് അപേക്ഷ. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിൻറെ കുടുംബം മാപ്പ് നൽകിയാലേ നിമിഷയുടെ മോചനം സാധ്യമാകൂ. ഈ കുടുംബത്തിന് ദയാധനം നൽകാൻ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര ഗവൺമെൻറിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഗവൺമെൻറ് തലത്തിൽ എന്ത് തുടർനപടികളാണ് ഉണ്ടായതെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അപേക്ഷയുമായി നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം.

Advertisement