കുട്ടിയുടെ സ്വകാര്യഭാഗത്തെ രക്തം അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു; 4 വയസ്സുകാരിയെ അധ്യാപകൻ പീഡിപ്പിച്ചു

ന്യൂഡൽഹി: രാജസ്ഥാനിലെ പാലി ജില്ലയിൽ നാലുവയസ്സുള്ള ദലിത് ബാലികയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ അധ്യാപകനെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് സ്കൂൾ ആക്രമിച്ചു. സ്കൂളിലെ ഫർണീച്ചറുകൾ തല്ലിത്തകർക്കുകയും മാനേജരെ മർദിക്കുകയും ചെയ്തു. സ്കൂളിലെ അധ്യാപകനായിരുന്ന രവി വഗോരിയ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കുടുംബത്തിന്റെ ആരോപണം.

സെപ്റ്റംബർ 22ന് സ്കൂൾ പരിസരത്തു വച്ചാണ് അധ്യാപകൻ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. കുട്ടിയുടെ സ്വകാര്യഭാഗത്തു മുറിവുണ്ടെന്ന് അമ്മ സ്കൂളിലെ പ്രധാന അധ്യാപകനെ അറിയിച്ചിരുന്നു. എന്നാൽ കുട്ടി തന്നെ മൂർച്ചയേറിയ ആയുധം കൊണ്ട് സ്വയം മുറിവേൽപ്പിച്ചതായിരിക്കുമെന്നായിരുന്നു പ്രധാന അധ്യാപകന്റെ മറുപടി എന്ന് അതിക്രമത്തിനിരയായ പെൺകുട്ടിയുടെ അമ്മ പറഞ്ഞു. തുടർന്ന് കുടുംബം പൊലീസിൽ വിവരം അറിയിച്ചു. പോക്സോ ചുമത്തി അധ്യാപകനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Advertisement