ത്രിപുരയിൽ ഭൂകമ്പം; 4.4 തീവ്രത

ന്യൂഡൽഹി: ത്രിപുരയിൽ റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ധർമനഗറിൽ നിന്ന് 72 കിലോമീറ്റർ അകലെയാണ് പ്രഭാവകേന്ദ്രം.

അതേസമയം, ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ ഭൂകമ്പത്തിൽ മരണം 820 ആയി ഉയർന്നു. 672 പേർക്ക് പരുക്കേറ്റതായും അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറകേഷ് നഗരത്തിന്റെ തെക്കൻ മേഖലയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറകേഷിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഹൈ അറ്റ്‌ലാന്റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റർ ആഴത്തിൽ നിന്നാണ് ഭൂകമ്പമുണ്ടായതെന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേ വിശദമാക്കുന്നത്.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം പത്ത് മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയിൽ വീണ്ടും ഭൂകമ്പമുണ്ടായത് ആളുകളെ രൂക്ഷമായി ബാധിച്ചു. നിരവധിപ്പേർ കെട്ടിടങ്ങൾക്കും വീടുകൾക്കും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാസാബ്ലാൻകയിലും എസ്സൌറിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ എത്തിയെന്നാണ് റിപ്പോർട്ട്. ചരിത്ര സ്മാരകങ്ങളും നിരവധി കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. മേഖലയിലെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിട്ടുള്ളതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയാണ് നിലവിലുള്ളത്.

ഭൂകമ്പത്തിൽ ബാധിക്കപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തിയ കുറിപ്പിലൂടെ പ്രധാനമന്ത്രി വിശദമാക്കി.

Advertisement