യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം, പെട്ടി തുറന്നപ്പോള്‍ ഞെട്ടി കസ്റ്റംസ്, കരളലയിപ്പിക്കും ഈ കാഴ്ച

ബെംഗളൂരു: ബാങ്കോക്കില്‍ നിന്ന് വിമാനത്തില്‍ ബെംഗളൂരുവിലേക്ക് കടത്തിയ സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സ്യൂട്ട് കേയ്സിലാക്കിയാണ് മൃഗങ്ങളെ കടത്തിയത്.

ആറു കപ്പൂചിന്‍ കുരങ്ങുകള്‍, കൊടും വിഷമുള്ള 20 രാജവെമ്പാല ഇനത്തില്‍പെട്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍, 52 പെരുപാമ്പിന്‍ കുഞ്ഞുങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ ആറു കുട്ടി കുരങ്ങുകളും ചത്ത നിലയിലായിരുന്നു. ബോക്സുകളില്‍ സൂക്ഷിച്ചിരുന്ന പാമ്പുകളെ മാനദണ്ഡപ്രകാരം തിരിച്ച് ബാങ്കോക്കിലേക്ക് നാടുകടത്തി. ചത്ത കുരങ്ങുകളുടെ ജഡം നടപടികള്‍ പൂര്‍ത്തിയാക്കി ശാസ്ത്രീയമായി മറവ് ചെയ്തു.

തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻറെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കേയ്സില്‍നിന്നാണ് സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മൃഗങ്ങളെ കണ്ടെത്തിയത്. മൃഗങ്ങളുടെ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ബാങ്കോക്കില്‍ നിന്ന് ബുധനാഴ്ച രാത്രി 10.30ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ എയര്‍ ഏഷ്യാ വിമാനത്തിലാണ് മൃഗങ്ങളടങ്ങിയ സ്യൂട്ട് കേസ് കടത്തിയത്. വിമാനമിറങ്ങിയശേഷം പുറത്തേക്ക് വരുന്നതിനിടെ യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെതുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളുടെ സ്യൂട്ട് കേയ്സ് ഉള്‍പ്പെടെ പരിശോധിക്കുകയായിരുന്നു. സ്യൂട്ട് കേയ്സ് തുറന്നപ്പോള്‍ കുരങ്ങുകളെ ചത്തനിലയിലും പാമ്പുകളെ മറ്റു ബോക്സുകളിലാക്കിയ നിലയിലുമാണ് കണ്ടെത്തിയത്.

ആഗസ്റ്റ് 23നും ബാങ്കോക്കില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരിന്‍റെ ലഗേജില്‍നിന്നും പെരുപാമ്പ്, ആമ, കങ്കാരു കുഞ്ഞ്, ഓന്ത് തുടങ്ങിയ ഉള്‍പ്പെടെ 234 വന്യമൃഗങ്ങളെ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ യാത്രക്കാരനെ പിടികൂടുകയും ചെയ്തിരുന്നു. ഇതില്‍ കങ്കാരു കുഞ്ഞിനെ മാത്രമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. മറ്റു മൃഗങ്ങളെ രക്ഷിക്കാനായിരുന്നു.

Advertisement