14 ദിവസത്തെ നിദ്രയിലേക്ക് ചന്ദ്രയാൻ-3, കാരണമിത്; പ്രതികൂല സാഹചര്യത്തെ അതിജീവിക്കുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ

Advertisement

ബെം​ഗളൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച ഉറക്കത്തിലേക്ക്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലക്കുന്നതോടെയാണ് ചന്ദ്രയാൻ ദൗത്യം താൽക്കാലികമായി നിശ്ചലമാകുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ രണ്ടാഴ്ച പകലാണെങ്കിൽ രണ്ടാഴ്ച രാത്രിയായിരിക്കും. ഓ​ഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തത്. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തിൽ 12 ദിവസം മാത്രമാണ് ലാൻഡറിനും റോവറിനും സമയം ലഭിച്ചുള്ളൂ.

രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡി​ഗ്രിയിലേക്ക് താഴും. കൊടും തണുപ്പിനെ ലാൻഡറും റോവറും എങ്ങനെ അതിജീവിക്കുമെന്ന് അറിയാൻ ഇനി രണ്ടാഴ്ച കാത്തിരിക്കണം. ഈ മാസം 16-17 തീയതികളിലായിരിക്കും ചന്ദ്രനിൽ സൂര്യോദയമുണ്ടാകുക. ഇത്രയും ദിവസങ്ങളിൽ ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ സ്ലീപിങ് മോഡിലേക്ക് മാറുമെങ്കിലും നാസയുടെ സഹായത്തോടെ നിർമിച്ച ലേസർ റിട്രോറിഫ്ലെക്ടർ ആരേ ഉണർന്നിരിക്കുകയും ലാൻഡർ എവിടെയാണെന്ന് അറിയിക്കുകയും ചെയ്യും.

അതേസമയം, ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ.

Advertisement