ചാന്ദ്രവിസ്മയത്തിലേക്ക് ഉരുണ്ടിറങ്ങി പ്രഗ്യാൻ റോവർ; വിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്നതിന്റെ വിഡിയോയാണ് പങ്കുവച്ചത്. ‘ഇങ്ങനെയാണ് ചന്ദ്രയാൻ 3ന്റെ റോവർ ലാൻഡറിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ഐഎസ്ആർഒ ട്വീറ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ടോടെയാണ് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവും ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറി. തുടർന്ന് ലാൻഡറിൽനിന്നു പുറത്തിറങ്ങിയ റോവർ ചന്ദ്രമണ്ണിൽ ഇന്ത്യയുടെ മുദ്ര പതിപ്പിച്ചു സഞ്ചാരം തുടങ്ങിയിരുന്നു. അശോക സ്തംഭം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒയുടെ ലോഗോ എന്നിവയാണ് പതിഞ്ഞത്. ഈ മുദ്രകൾ മായാതെ ചന്ദ്രന്റെ മണ്ണിലുണ്ടാകും.

ലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ വരെ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക. ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക.
ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്ന‍ീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്സ് പഠിക്കും. ഈ ഉപകരണങ്ങൾ താമസിയാതെ പ്രവർത്തിക്കാൻ തുടങ്ങും. ലാൻഡറിലെ 3 ഉപകരണങ്ങൾ പ്രവർത്തന സജ്ജമായിട്ടുണ്ട്.
സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടർന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.

Advertisement