ഇൻസ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനും ശരിക്കും 11 കോടി കിട്ടുമോ, യാഥാർത്ഥ്യം തുറന്നു പറഞ്ഞ് വിരാട് കോലി

ന്യൂഡൽഹി: സെലിബ്രിറ്റി താരങ്ങളുടെ ഇൻസ്റ്റഗ്രാം വരുമാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ലോകത്തെ ടോപ് 20 ലിസ്റ്റിൽ ഇടം നേടിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇൻസ്റ്റഗ്രാമിലെ സ്പോൺസേർഡ് പോസ്റ്റിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഈടാക്കുന്ന താരം വിരാട് കോലിയാണെന്നായിരുന്നു വാർത്ത. ഇൻസ്റ്റഗ്രാമിലോ ഓരോ സ്പോൺസേർഡ് പോസ്റ്റിനും കോലി 11.45 കോടി രൂപയാണ് ഈടാക്കുന്നത് എന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.

ഫുട്ബോൾ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ(26.75 കോടി), ലിയോണൽ മെസി(21.49 കോടി) എന്നിവർ ഒന്നും രണ്ടും സ്ഥാനത്തുള്ള ലിസ്റ്റിൽ വിരാട് കോലിയുടെ സ്ഥാനം പതിനാലാമതായിരുന്നു. എന്നാൽ ഇതിന് പിന്നിലെ കണക്കുകൾ യാഥാർത്ഥ്യമല്ലെന്ന് തുറന്നു പറയുകയാണ് വിരാട് കോലിയിപ്പോൾ.

ജീവിതത്തിൽ ലഭിച്ച എല്ലാ സൗഭാഗ്യങ്ങൾക്കും ഞാൻ കടപ്പെട്ടവനാണ്. എന്നാൽ കഴിഞ്ഞ ദീവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്ത എൻറെ സോഷ്യൽ മീഡിയ വരുമാനത്തെക്കുറിച്ചാണ്. അത് തെറ്റാണെന്ന് കോലി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ബെംഗലൂരു ആസ്ഥാനമായ ട്രേഡിംഗ് ഇൻവസ്റ്റ്മെൻറ് സ്ഥാപനമായ സ്റ്റോക്ഗ്രോ വിരാട് കോലിയുടെ സ്വത്തുക്കളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ജൂണിൽ പുറത്തുവിട്ടിരുന്നു. ഫോർബ്സ് അടക്കമുള്ള മാധ്യമങ്ങളെ ഉദ്ധരിച്ച് സ്റ്റോക്ഗ്രോ നൽകിയ റിപ്പോർട്ടുകൾ പ്രകാരം വിരാട് കോലിക്ക് 1050 കോടി രൂപയുടെ ആകെ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ 25.6 കോടി ആളുകളാണ് വിരാട് കോലിയെ പിന്തുടരുന്നത്. ഇന്ത്യൻ കായിക താരങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളതും വിരാട് കോലിക്കാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച വിരാട് കോലി ഏകദിന പരമ്പരയിലും ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. ടി20 പരമ്പരയിൽ വിശ്രമം ലഭിച്ച കോലിയും രോഹിത്തും ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിലാണ് ഇനി കളിക്കുക.

Advertisement