10 വയസ്സുകാരിക്ക് ക്രൂര പീഡനം; വനിതാ പൈലറ്റിനെയും ഭർത്താവിനെയും മർദിച്ച് ജനക്കൂട്ടം

ന്യൂഡൽഹി: പത്തുവയസ്സുകാരിയെ വീട്ടുജോലിക്കു നിർത്തി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പൈലറ്റിനും എയർലൈൻസ് ജീവനക്കാരനായ ഭർത്താവിനും ജനക്കൂട്ടത്തിന്റെ മർദനം. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. രണ്ടുമാസം മുൻപാണ് പത്തുവയസ്സുകാരിയെ ദമ്പതികൾ വീട്ടുജോലിക്ക് നിയമിച്ചത്. ഇന്ന് പെൺകുട്ടിയുടെ കൈയിൽ പരുക്കേറ്റതിന്റെ പാട് കണ്ട ബന്ധുവാണ് വിവരം പൊലീസിൽ അറിയിച്ചത്.

പെൺകുട്ടിയെ ദമ്പതികൾ ക്രൂരമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയർന്നതോടെ പ്രദേശവാസികൾ ഇടപെടുകയായിരുന്നു. കൈകളിലും കണ്ണിനുതാഴെയും പരുക്കേറ്റ പാടുകൾ കണ്ടതോടെ ജനക്കൂട്ടം ഒരുമിച്ചെത്തി ദമ്പതികളെ ആക്രമിച്ചു. പൊലീസ് പിന്നീടു സ്ഥലത്തെത്തി ദമ്പതികളെ അറസ്റ്റ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൈലറ്റിന്റെ യൂണിഫോം ധരിച്ച വനിതയെ തുടർച്ചയായി ജനക്കൂട്ടം മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തലമുടിയിൽ പിടിച്ചുവലിച്ച് നിരവധി സ്ത്രീകളാണ് അവരെ മർദിച്ചത്. ഇവർ നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ഒരുവേള ‘സോറി’ എന്ന് പറഞ്ഞ് അലറിക്കരയുകയും ചെയ്തെങ്കിലും മർദനം തുടരുകയായിരുന്നു.

ഭർത്താവിനെ ഒരുകൂട്ടം ആണുങ്ങളാണ് മർദിച്ചത്. ഭാര്യയെ രക്ഷിക്കാൻ ഇയാൾ വരുന്നതും മറ്റുള്ളവർ തടയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. അവൾ മരിച്ചുപോകുമെന്ന് ഒരാൾ പറയുന്നതും വിഡിയോയിൽ കേൾക്കാം.

‘‘കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തി. കൗൺസിലിങ്ങും നടത്തും. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുണ്ട്’’ – ദ്വാരകയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ എം. ഹർഷ വർധൻ അറിയിച്ചു.

Advertisement