വിദ്യാർഥിയെ പീഡിപ്പിച്ചതിനു ജയിൽ; ജാമ്യത്തിൽ ഇറങ്ങി വീണ്ടും നഗ്നചിത്രം അയച്ചു: അധ്യാപിക അറസ്റ്റിൽ

ടെന്നസി: വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി പിന്തുടർന്ന് ശല്യം ചെയ്തതിന് യുഎസിൽ അധ്യാപിക വീണ്ടും അറസ്റ്റിലായി. യുഎസിൽ ടെന്നസിയിൽ ചാർജർ അക്കാദമിയിലെ മുൻ അധ്യാപിക അലീസ മക്കോമൻ (38) ആണ് അറസ്റ്റിലായത്.

ഇവർ പന്ത്രണ്ടുകാരനായ വിദ്യാർഥിയെയാണു പീഡിപ്പിച്ചത്. ജാമ്യത്തിലിറങ്ങിയശേഷം ഇവർ ഇരയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് കോവിങ്ടൻ പൊലീസ് വിഭാഗം പറഞ്ഞു.

വിദ്യാർഥിയെ പീഡിപ്പിച്ചതിന് രണ്ടു കുട്ടികളുടെ അമ്മയായ അലീസ മക്കോമൻ സെപ്‌റ്റംബർ എട്ടിനാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് സ്വന്തം മക്കളൊഴികെ ഇരയുമായോ മറ്റുവിദ്യാർഥികളുമായോ യാതൊരുവിധ ബന്ധവും പാടില്ലെന്ന വ്യവസ്ഥയിൽ ഇവർക്കു ജാമ്യം ലഭിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ രഹസ്യനമ്പരിൽനിന്ന് ഇരയെ ബന്ധപ്പെട്ടതായി സിഐഡി വിഭാഗത്തിനു പരാതി ലഭിച്ചു. ഇവർ വിദ്യാർഥിക്ക് അറിയുന്ന രഹസ്യകോഡ് ഉപയോഗിച്ച് ഫോണിൽ സന്ദേശം അയയ്ക്കുകയായിരുന്നു. മുൻപ് ഇതേതരത്തിൽ രഹസ്യകോഡ് ഉപയോഗിച്ചാണ് വീട്ടിൽ ആരുമില്ലെന്നടക്കമുള്ള കാര്യങ്ങൾ ഇവർ മനസ്സിലാക്കിയിരുന്നത്. അതിനുശേഷം സമൂഹമാധ്യമം വഴി വിദ്യാർഥിക്ക് നഗ്നചിത്രങ്ങളും കൈമാറിയിരുന്നു.

ജാമ്യത്തിലിറങ്ങിയശേഷം ‘നീ ചെയ്ത കുറ്റത്തിന് പശ്ചാത്തപിക്കും’ എന്ന സന്ദേശമാണ് വിദ്യാർഥിക്ക് അലീസ അയച്ചത്. ഇരയെ ഭീഷണിപ്പെടുത്തിയതിനും പിന്തുടർന്നതിനും ശല്യം ചെയ്തതിനുമടമുള്ള വകുപ്പുകൾ ചുമത്തിയതായി കോവിങ്ടൻ പൊലീസ് മേധാവി ഡോണ ടർണർ പറഞ്ഞു. പുതിയ പരാതി ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

ഇതിനിടെ ഇവരെ ടിപ്‌ടൺ കൗണ്ടി ജയിലിലേക്കു മാറ്റി. പീഡന പരാതി ഉയർന്നപ്പോൾ തന്നെ ഇവരെ ജോലിയിൽനിന്ന് ചാർജർ അക്കാദമി മാറ്റിനിർത്തിയിരുന്നു. പിന്നീട് നിരവധി പരാതികളാണ് ഇവർക്കെതിരെ ഉയർന്നത്. വിഡിയോ ഗെയിംകളിച്ച് വിദ്യാർഥികളുമായി ബന്ധം സ്ഥാപിച്ചെന്നും പിന്നീട് സമൂഹമാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങൾ അയച്ചെന്നും നിരവധി വിദ്യാർഥികളാണു പരാതിപ്പെട്ടത്. ഈ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

Advertisement