ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം ഇന്ന്; പ്രതീക്ഷയോടെ രാജ്യം, എല്ലാം സജ്ജമെന്ന് ഐഎസ്ആർഒ

Advertisement

ശ്രീഹരിക്കോട്ട: ചാന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന്. ഇതുവരെയുള്ള എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമെന്നാണ് വിവരം. ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. എൽവിഎം3 റോക്കറ്റാണ് ചാന്ദ്രയാനെ വഹിച്ച് കുതിക്കാൻ തയ്യാറായി നിൽക്കുന്നത്. 

വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനിറ്റിൽ പേടകം റോക്കറ്റിൽ നിന്ന് വേർപെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഏറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. ഇവിടെനിന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടിക്കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടുവരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമാകും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപെടുക. ഇതിന് ശേഷമാണ് കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് സംഭവിക്കുക.
 

Advertisement