ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന ഹർജ്ജികൾ ഇന്നു മുതൽ ഭരണ ഘടനാ ബഞ്ച് പരിഗണിയ്ക്കും

ന്യൂഡെല്‍ഹി. ജമ്മു കാശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന ഹർജ്ജികൾ ഇന്നു മുതൽ ഭരണ ഘടനാ ബഞ്ച് പരിഗണിയ്ക്കും. നടപടിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചിട്ടുണ്ട്. നടപടി കാരണം ഇതുവരെയില്ലാത്ത സ്ഥിരതയ്ക്കും വികസനത്തിനുമാണ് ജമ്മു കാശ്‌മീർ സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം അവകാശപ്പെടുന്നു. അനുച്ഛേദം 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കിഷൻ കൗൾ, , ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

2020 മാർച്ച് രണ്ടിന് ശേഷം ഇതാദ്യമായാണ് വിഷയം സുപ്രീംകോടതി പരിഗണിക്കുന്നത്. മൂന്ന് ദശകം നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ജമ്മു കാശ്മീർ സാധാരണനിലയിലേക്ക് മടങ്ങി. മേഖലയിലെ ഭീകരരുടെ ശൃംഖല തകർക്കാൻ അനുച്ഛേദം 370 റദ്ദാക്കിയ നടപടി കാരണം സാധിച്ചു. സ്കൂളുകളും, കോളേജുകളും, പൊതു സ്ഥാപനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സമരങ്ങൾ, കല്ലെറിയൽ, ബന്ദ് എന്നിവ ഭൂതകാല കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ജമ്മുകാശ്മീരിൽ. ജമ്മു കാശ്‌മീരിൽ ഇപ്പോൾ വിദ്യാഭ്യാസ അവകാശ നിയമവും, പട്ടികവിഭാഗ സംവരണവും പ്രാബല്യത്തിലുണ്ട്. എന്നി പ്രസ്താവനകളും കേന്ദ്ര സത്യവാങ്ങ്മൂലത്തിൽ ഉണ്ട്.

Advertisement