ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി ഗ്രൂപ്പ്, കരാറിൽ ഒപ്പുവച്ചു

ന്യൂഡൽഹി: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി എന്റർപ്രൈസസ് എത്തുന്നു. ഇതിനായി സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്രെയിൻമാന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവെച്ചതായി അദാനി എന്റർപ്രൈസസ് അറിയിച്ചു

അദാനി എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡാണ് കരാറിൽ ഒപ്പുവെച്ചത്. ഐ ആർ സി ടി സി അംഗീകൃത ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാൻ സ്വന്തമാക്കുന്നതിലൂടെ ടിക്കറ്റ് ബുക്കിംഗ് രംഗത്തെ ഐ ആർ സി ടി സി കുത്തക തകർക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്. ഐ ഐ ടി റൂര്‍ക്കി ബിരുദധാരികളായ വിനീത് ചിരാനിയയും കരണ്‍ കുമാറും ചേര്‍ന്ന് സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്. അദാനി ഗ്രൂപ്പിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തലാണ് പുതിയ ഏറ്റെടുക്കലെന്നും വിലയിരുത്തലുകളുണ്ട്.

2022 സാമ്പത്തിക വർഷത്തിൽ ട്രെയിൻമാന്‍റെ വരുമാനം 2.53 കോടി രൂപയായിരുന്നു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെത്തുടർന്ന് 2023 ഫെബ്രുവരി അവസാനത്തോടെ എൻ എസ് ഇയിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ഓരോന്നിനും 1195 രൂപ വരെയായി കുറഞ്ഞിരുന്നു. നാല് മാസത്തിനുള്ളിൽ 100 ശതമാനത്തിലധികം ഉയർച്ച രേഖപ്പെടുത്തി.

ട്രെയിൻമാൻ ഏറ്റെടുക്കൽ വഴി അദാനി ഗ്രൂപ്പിന്റെ തിരിച്ചുവരവ് ശക്തമാക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, വെറും രണ്ട് വ്യാപാര സെഷനുകളിൽ അദാനി ഗ്രൂപ്പിന് 50 ബില്യൺ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടി അദാനി ഗ്രൂപ്പ് നേരിട്ടിരുന്ന. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന നേട്ടവും അദാനിക്ക് നഷ്ടമായിരുന്നു. ഫോർബ്‌സിന്‍റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്.

Advertisement