ഹിന്ദു പെണ്‍കുട്ടികളുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പിലൂടെ ഹിജാബ് ചേര്‍ത്ത സ്‌കൂളിന്റെ അംഗീകാരം മദ്ധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി

ഭോപ്പാല്‍. ഹിന്ദു പെണ്‍കുട്ടികളുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പിലൂടെ ഹിജാബ് ചേര്‍ത്ത സ്‌കൂളിന്റെ അംഗീകാരം മദ്ധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി.

ദാമോ ജില്ലയിലെ ഗംഗാ ജമുന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. വിവിധ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ സ്‌കൂള്‍ നിര്‍ബന്ധിക്കുന്നുവെന്ന് ഈ സ്‌കൂളിനെതിരെ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് പരുതിയ പ്രശ്‌നം..

സ്‌കൂളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും അതിനാലാണ് അംഗീകാരം ഉടന്‍ റദ്ദാക്കിയതെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ‘എന്റെ മക്കളോടുള്ള ഒരു തരത്തിലുള്ള അശ്രദ്ധയും വെച്ചുപൊറുപ്പിക്കില്ല, അത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബോര്‍ഡ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 18 വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാന്‍ തയ്യാറാക്കിയ പോസ്റ്ററിലാണ് ഫോട്ടോ ഷോപ്പിലൂടെ ഹിജാബ് ചേര്‍ത്ത് പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുട്ടികളുടെ മതം പരിഗണിക്കാതെയാണ് സ്‌കൂള്‍ അധികൃതര്‍ ശിരോവസ്ത്രം ധരിപ്പിച്ചത്. സമൂഹ മാദ്ധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതൊടെ ഇത് വന്‍ വിവാദമായി

Advertisement