നിശാക്ലബ് നർത്തകിയുമായി പ്രണയം; ദുബായിലെ ജോലി കളഞ്ഞ് മോഷ്ടാവായി ഐഐടിക്കാരൻ

മുസാഫർപുർ: ‘‘പ്രേമം നിങ്ങളെക്കൊണ്ട് ഭ്രാന്തൻ കാര്യങ്ങൾ ചെയ്യിക്കും’’ എന്നാണ് പൊതുവേ പറയാറുള്ളത്. ബിഹാറിലെ മുസാഫർപുരിലും സംഭവിച്ചത് അങ്ങനെയൊരു കാര്യമാണ്. ഐഐടിയിൽ പഠിച്ചിറങ്ങി, ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്ത യുവാവ്, നിശാക്ലബിൽ നർത്തകിയായ തന്റെ കാമുകിയെ പ്രീതിപ്പെടുത്താൻ മോഷ്ടാവായ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഒരു സ്ത്രീയിൽനിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്തതിനാണു ഹേമന്ത് കുമാർ രഘുവിനെ (40) മൂന്നു കൂട്ടാളികളോടൊപ്പം കഴിഞ്ഞയാഴ്ച ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിയാണ് ഹേമന്ത്.

ദുബായിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ, ഒരു നിശാക്ലബ് നർത്തകിയുമായി പ്രണയത്തിലായതിനെ തുടർന്നാണ് ജോലി ഉപേക്ഷിച്ചതെന്ന് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ദുബായിലുള്ള സമയത്താണ് ഹേമന്ത് കുമാർ നൈറ്റ് ക്ലബിൽ ഡാൻസറായ ബിഹാർ സ്വദേശിനിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇതോടെ നൈറ്റ് ക്ലബിലെ ജോലി ഉപേക്ഷിക്കാൻ യുവതിയെ ഹേമന്ത് നിർബന്ധിച്ചു. പകരം, ബിഹാറിലേക്ക് ഒരുമിച്ച് പോകാൻ അവൻ സമ്മതംമൂളി. കഴിഞ്ഞവർഷമാണ് ഇരുവരും മുസാഫർപുരിലെത്തിയത്.

കാമുകിക്കുവേണ്ടി തന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കിയതോടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞതെന്ന് ഹേമന്ത് കുമാർ പൊലീസിനോട് പറഞ്ഞു. 15 വർഷത്തിലധികം ഇയാൾ ദുബായിൽ ജോലി ചെയ്തിരുന്നു. പണമെല്ലാം തീർന്നപ്പോൾ കാമുകിയെ സന്തോഷിപ്പിക്കാനായി മുസാഫർപുരിലെ കുറ്റവാളികളുമായി ബന്ധം സ്ഥാപിച്ച്, കൃത്യമായ ആസൂത്രണത്തോടെ മോഷണങ്ങൾ നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Advertisement