ഡോക്ടറെ ഭർത്താവ് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട് കേസിലാക്കി; സംസ്കരിച്ചത് 400 കിലോമീറ്റർ അകലെ

ലക്നൗ∙ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ആയുർവേദ ഡോക്ടറായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ദഹിപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വന്ദന അവസ്തി (28)യെ ആയുർവേദ ഡോക്ടറായ അഭിഷേക് അവസ്തിയും ഭർതൃപിതാവ് ഗൗരി ശങ്കർ അവസ്തിയും ചേർന്ന് കൊലപ്പെടുത്തി 400 കിലോമീറ്റർ അകലെ ഗർമുക്തേശ്വറിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

നവംബർ 26നാണ് കൊലപാതകം നടന്നത്. കുടുംബ വഴക്കിനിടയിൽ ഭാരമുള്ള വസ്തുകൊണ്ട് അഭിഷേക് വന്ദനയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി വന്ദനയുടെ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അവിടെനിന്നും ആംബുലൻസ് വിളിച്ചാണ് പ്രതികൾ ഗർമുക്തേശ്വറിൽ എത്തി മൃതദേഹം സംസ്കരിച്ചത്.

നവംബർ 27ന് ഇയാൾ ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. വിലപിടിപ്പുള്ള വസ്തുക്കളുമായി വന്ദന ഒളിച്ചോടി എന്ന തരത്തിലായിരുന്നു പരാതി. ഇരുവരും തമ്മിൾ തർക്കമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.‌ തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് അഭിഷേക് വന്ദനയെ കൊന്നതാണെന്ന് വെളിപ്പെടുത്തിയത്.

2014ലാണ് ലഖിംപൂർ നഗരത്തിലെ മൊഹല്ല ബഹദൂർനഗർ നിവാസിയായ അഭിഷേക് വന്ദനയെ വിവാഹം ചെയ്തത്. ദമ്പതികൾ സീതാപുർ റോഡിൽ ഗൗരി ചികിത്സാലയ എന്ന പേരിൽ ക്ലിനിക് തുടങ്ങി. തർക്കം രൂക്ഷമായതോടെ വന്ദന ചമൽപുരിലെ ലക്ഷ്മി നാരായൺ ആശുപത്രിയിലേക്ക് മാറിയിരുന്നു.

Advertisement