യുവതിയെ കുത്തിക്കൊന്നു; പ്രതി മാറിടം മുറിച്ചുമാറ്റിയെന്ന് ഭർത്താവ്

പറ്റ്‌ന: യുവതിയെ കുത്തിക്കൊന്നു. പ്രതി യുവതിയുടെ സ്തനങ്ങൾ മുറിച്ചെടുത്താണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവ് ആരോപിച്ചു.ബീഹാറിലെ ഭഗൽപൂരിൽ ആണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്.

യുവതിയുടെ മരണം സ്ഥിരീകരിച്ചെങ്കിലും കൊലപാതകരീതി ബന്ധുക്കൾ പറയുന്ന പോലെയല്ലെന്ന് പൊലീസ് പറയുന്നു. പ്രതി ഒന്നിലധികം തവണ യുവതിയുടെ നെഞ്ചിൽ കുത്തിയതായും ചികിത്സക്കിടെ യുവതി മരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും മുഖ്യപ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. യുവതിയുമായി ശാരീരികബന്ധം സ്ഥാപിക്കാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. പ്രതി ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടയാളെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച ഭാര്യ മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്നു.സാധാരണയായി ഓട്ടോറിക്ഷയിലാണ് വരാറ്. അന്ന് ഓട്ടോറിക്ഷ ഇല്ലാത്തതിനെ തുടർന്ന് നടന്നുവരികയായിരുന്നു. പ്രതി ഷെയ്ക് ഷക്കീലീന്റെ കടയുടെ ഭാഗത്ത് എത്തിയപ്പോൾ അവൾ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അയാൾ ഭാര്യയെ പിന്തുടർന്നു. തുടർന്ന് യുവതിയെ കുത്തിയശേഷം മുലകൾ വെട്ടിമാറ്റുകയായിരുന്നെന്ന് ഭർത്താവ് പറഞ്ഞു. ഷക്കീലിന്റെ ഉദ്ദേശ്യം ശരിയല്ലാത്തതിനാൽ ആയാളോട് വീട്ടിലേക്ക് വരരുതെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ മരണമൊഴിയിൽ ഷക്കീലിന്റെ പേര് പറയുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. അതേസമയം സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഒബിസി മോർച്ച രംഗത്തെത്തി. പ്രാകൃതവും ലജ്ജാകരവും ഹൃദയഭേദകവുമാണ് ഇതെന്ന് ഒബിസി മോർച്ച ജനറൽ സെക്രട്ടറി പറഞ്ഞു. ഒരു വ്യക്തിക്ക് ആരെയെങ്കിലും കുത്തുകയോ കൊല്ലുകയോ ചെയ്യാം. കൈയും കാലും വെട്ടിയെടുക്കുന്നതും കേട്ടിട്ടുണ്ട്. എന്നാൽ കൊലപ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്തനം മുറിക്കാൻ ഒരാളെ പ്രേരിപ്പിക്കുന്ന വികാരം എന്താണ്?. ഇത് താലിബാനിസമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതി ഷക്കീലിനെ സംരക്ഷിക്കുന്നതിന് പകരം സർക്കാർ തൂക്കിലേറ്റണം. കൊലപാതകത്തിന്റെ ഉത്തവാദിത്തം സർക്കാർ ഏറ്റെടുത്ത് കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement