ഒന്നരവയസ് പ്രായമുള്ള കുഞ്ഞ് അവയവങ്ങൾ ദാനം ചെയ്ത് ജീവനേകിയത് നിരവധി പേർക്ക്

ന്യൂഡൽഹി: വീടിന്റെ ബാൽക്കണിയിൽനിന്ന് വീണ് മരിച്ച 18 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. നവംബർ ആറിന് ഹരിയാന നൂഹിലെ മേവാത്തിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ മാഹിറയെ മസ്തിഷ്‌കത്തിന് ഗുരുതരമായി ക്ഷതമേറ്റ് അബോധാവസ്ഥയിൽ ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിലേക്ക് എത്തിക്കുകയായിരുന്നു. നവംബർ 11ന് രാവിലെയാണ് കുഞ്ഞിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

”ഡൽഹി ഐ.എൽ.ബി.എസിൽ മാറ്റിവച്ച ആറുവയസുള്ള കുട്ടിക്ക് അവളുടെ കരൾ ദാനം ചെയ്തു. രണ്ട് വൃക്കകളും എയിംസിലെ 17 വയസുള്ള രോഗിക്ക് മാറ്റിവച്ചു. കോർണിയയും ഹൃദയ വാൽവുകളും പിന്നീടുള്ള ഉപയോഗത്തിനായി സംരക്ഷിച്ചിട്ടുണ്ട്” -അവയവദാന ശസ്ത്രക്രിയയിൽ പ​ങ്കെടുത്ത ഡോക്ടർ പറഞ്ഞു. അവയവങ്ങൾ ദാനം ചെയ്യുന്ന ഡൽഹി എൻ.സി.ആറിലെ രണ്ടാമത്തെ ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയായി മാഹിറ.

”എയിംസ് ട്രോമ സെന്ററിൽ കഴിഞ്ഞ ആറ് മാസത്തിനിടെ തന്റെ അവയവങ്ങൾ ദാനം ചെയ്യാനായി എത്തിയ മൂന്നാമത്തെ കുട്ടിയാണ് മാഹിറ. റോളിയാണ് ആദ്യത്തെ കുട്ടി. തുടർന്ന് 18 മാസം പ്രായമുള്ള റിഷാന്തിന്റെ അവയവങ്ങൾ ദാനം ചെയ്തു. റോളിയുടെ കേസ് മാഹിറയുടെ പിതാവിനെ കാണിച്ചു ഡോക്ടർമാർ സംസാരിച്ചു. മസ്തിഷ്ക മരണത്തിന്റെ അവസ്ഥയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവയവദാനത്തിന്റെ ആവശ്യകതയും അദ്ദേഹം മനസ്സിലാക്കി ” -ന്യൂറോളജി പ്രഫസർ ഡോ. ദീപക് ഗുപ്ത പറഞ്ഞു.

Advertisement