കൂറ്റൻ ബഹിരാകാശ ദൗത്യവുമായി ഇന്ത്യ, ഒന്നിച്ച് വിക്ഷേപിക്കുക 36 ഉപ​ഗ്രഹങ്ങൾ

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഇസ്രോ) ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എൽവിഎംകെ III ഈ മാസം രണ്ടാം പകുതിയിൽ ലണ്ടൻ ആസ്ഥാനമായ കമ്പനി വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. ലോകമെമ്പാടും അതിവേഗ സാറ്റലൈറ്റ് അധിഷ്‌ഠിത ഇന്റർനെറ്റ് നൽകുന്നതിനായി ഭാരതി എയർടെൽ പിന്തുണയുള്ള കമ്പനിയുടെ ഉപഗ്രഹങ്ങൾ ഒക്ടോബർ 22ന് വിക്ഷേപിക്കുമെന്നാണ് അറിയുന്നത്.
5.4 ടൺ ഭാരമുള്ള 36 ഉപഗ്രഹങ്ങൾ ഒറ്റയടിക്കു ഭ്രമണപഥത്തിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് ജിഎസ്എൽവി മാർക്ക്–3 ആണ് ഇവയെ ഭ്രമണപഥങ്ങളിലെത്തിക്കുക. ജിഎസ്എൽവി റോക്കറ്റുകൾ വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

ഭൂസ്ഥിര ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങൾ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇൻറ‍ർനെറ്റ് സേവനം ലഭ്യമാകുന്ന വമ്പൻ പദ്ധതിയിലാണ് ഇസ്രോ കൂടി ഭാഗമാകുന്നത്. 36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂർത്തിയാകുമെന്നു വൺവെബ് അറിയിച്ചു. ഉപഗ്രഹങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നു പ്രത്യേക ചരക്കുവിമാനങ്ങളിലാണ് ചെന്നൈയിൽ എത്തിച്ചത്. ഇവിടെ നിന്നു റോഡു മാർഗം ശ്രീഹരിക്കോട്ടയിലേക്കും എത്തിച്ചു.

ഉപഗ്രങ്ങൾ റോക്കറ്റിൽ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ പൂർത്തിയായി. കൂറ്റൻ റോക്കറ്റായതിനാൽ തന്നെ ജിഎസ്എൽവി മാർക്ക്–ത്രി വിക്ഷേപണത്തിനു തയാറാക്കിയെടുക്കാൻ കൂടുതൽ സമയവും വേണ്ടതുണ്ട്. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യാ ലിമിറ്റഡാണു വിക്ഷേപണത്തിനു ചുക്കാൻ പിടിക്കുന്നത്. ഇതുവരെ പിഎസ്എൽവി. റോക്കറ്റുകൾ ഉപയോഗിച്ചുള്ള വാണിജ്യ വിക്ഷേപങ്ങൾ മാത്രമേ ഇസ്രോ നടത്തിയിരുന്നൊള്ളു. 10 ടൺ ഭാരം വഹിക്കാൻ കഴിയുന്ന, ബാഹുബലി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജിഎസ്എൽവി കൂടി ഉപയോഗപ്പെടുത്തിയതോടെ ഇസ്രോയുടെ വാണിജ്യ വിക്ഷേപണത്തിന് കൂടുതൽ കരുത്തുലഭിക്കും.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് സാറ്റ്‌കോം കമ്പനി ഉപഗ്രഹ വിക്ഷേപണത്തിനായി റഷ്യൻ ബഹിരാകാശ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഇസ്രോയുടെ സേവനം ഉപയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു. റഷ്യ-.യുക്രെയ്ൻ സംഘർഷത്തിൽ പ്രതിഷേധിച്ച് കസാക്കിസ്ഥാനിലെ റഷ്യയുടെ ബൈക്ക്നൂർ കോസ്‌മോഡ്രോമിൽ നിന്നുള്ള എല്ലാ വിക്ഷേപണങ്ങളും കമ്പനി താൽക്കാലികമായി നിർത്തിവച്ചിരുന്നു.

2022 ഫെബ്രുവരി വരെ 428 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച വൺവെബ് വൈകാതെ തന്നെ ഇന്ത്യയിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കിയേക്കും. അലാസ്ക, കാനഡ, യുകെ, ആർട്ടിക് മേഖല എന്നിവിടങ്ങളിൽ കമ്പനിയുടെ സേവനങ്ങൾ ഇതിനകം തന്നെ ലഭ്യമാണ്.

Advertisement