ലഹരിക്കടിമപ്പെട്ട 15കാരന്‍ മജിസ്ട്രേട്ടിനു നേരെ കത്തിവീശി,പിന്നീട് സ്വയം കുത്തി

Advertisement

തിരുവനന്തപുരം:പരിശോധനക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുംമുമ്പ് കേസ് കേള്‍ക്കുന്നതിനിടെ വനിതാ മജിസ്‌ട്രേറ്റിനെ ആക്രമിക്കാന്‍ ശ്രമം
ലഹരിക്കടിമപ്പെട്ട 15കാരനെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ പൊലീസ് രാത്രിയില്‍ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യില്‍ കുത്തി സ്വയം മുറിവേല്‍പിച്ചു.

ബഹളം കേട്ട് ചേംബറിനു പുറത്തായിരുന്ന പൊലീസുകാര്‍ ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജുവനൈല്‍ ഹോമിലേക്കു മാറ്റി. സംഭവം മജിസ്‌ട്രേറ്റ് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു.

ബുധനാഴ്ച രാത്രി പത്തോടെയാണ് 15കാരനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എ അനീസയുടെ മുന്‍പാകെ ഹാജരാക്കിയത്. ലഹരിക്കടിമയായ കുട്ടി വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈല്‍ ഹോമിലാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

തുടര്‍ന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. അമ്മ മജിസ്‌ട്രേറ്റിനോടു സംസാരിക്കുമ്‌ബോഴാണ് കുട്ടി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്‌ട്രേറ്റിനെ കുത്താന്‍ ശ്രമിച്ചത്.

Advertisement