സൂചികുത്തുവതിന്നുമിന്നവകാശമി ധരണീതലേ..,കൊട്ടാരക്കരത്തമ്പുരാൻ സ്മാരക കഥകളി മ്യൂസിയം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ്

കൊട്ടാരക്കര . ദേവസ്വം ബോർഡിന്റെ പൈതൃക കലാകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കരത്തമ്പുരാൻ സ്മാരക കഥകളി മ്യൂസിയം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് പോലീസിൽ പരാതി നൽകി. പലതവണ പുരാവസ്തുവകുപ്പിന് കത്ത് നൽകിയിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് നടപടി.

കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തോടുചേർന്ന കൊട്ടാരക്കരത്തമ്പുരാന്റെ കൊട്ടാരത്തിലാണ് മ്യൂസിയവും പൈതൃക കലാകേന്ദ്രവും നിലവിൽ പ്രവർത്തിക്കുന്നത്. വിവിധയിടങ്ങളിൽ വാടകക്കെട്ടിടത്തിലായിരുന്ന തമ്പുരാൻ മ്യൂസിയം 2010 ജനുവരിയിലാണ് ഇവിടേക്കു മാറ്റിയത്.
ദേവസ്വം ബോർഡും പുരാവസ്തുവകുപ്പുമായുണ്ടായ ധാരണയിൽ ഒരു രൂപ വാടകയ്ക്കാണ് മ്യൂസിയത്തിന് കൊട്ടാരത്തിൽ ഇടംനൽകിയത്. എന്നാൽ 2013 മുതൽ വാടക കുടിശ്ശികയായി.2016 മുതൽ മ്യൂസിയം ഒഴിയണമെന്നു കാട്ടി കത്ത് നൽകിയതായി ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നു.

ഇതിനിടെ മ്യൂസിയം നവീകരിക്കാൻ പുരാവസ്തുവകുപ്പ് പണമനുവദിച്ചു. സിവിൽ സ്റ്റേഷനിൽ മ്യൂസിയത്തിനായി മുറികൾ അനുവദിച്ചെങ്കിലും മൂന്നാംനിലയിലായതിനാൽ ഒഴിവാക്കുകയായിരുന്നു. പിന്നാലെ ദേവസ്വം ബോർഡ് കെട്ടിടത്തിൽ നവീകരണപ്രവർത്തനങ്ങൾക്ക് അനുമതിയാവശ്യപ്പെട്ട് പുരാവസ്തുവകുപ്പ് കത്ത് നൽകി നൽകിയിരുന്നു. എന്നാൽ 2013 മുതൽ വാടകക്കുടിശ്ശികയുണ്ടെന്നും വേഗത്തിൽത്തന്നെ കെട്ടിടം ഒഴിയണമെന്നും ദേവസ്വം ബോർഡ്
ആവശ്യപ്പെടുകയായിരുന്നു. ഒടുവിലാണ് കെട്ടിടം ഒഴിപ്പിക്കണമെന്നു കാട്ടി ദേവസ്വം ബോർഡ് പോലീസിൽ പരാതി നൽകിയത്.

Advertisement