കുന്നത്തൂരിലും മൈനാഗപ്പള്ളിയിലും ഓണാഘോഷ പരിപാടിക്കിടെ രാത്രിയിൽ കൂട്ടത്തല്ല് :പോലീസുകാരും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്;മൈക്ക് സിസ്റ്റവും നിരവധി ബൈക്കുകളും പോലീസ് കസ്റ്റഡിയിൽ

മൈനാഗപ്പള്ളി/കുന്നത്തൂർ:കുന്നത്തൂരിലും മൈനാഗപ്പള്ളിയിലും ക്ലബുകൾ നടത്തിയ ഓണാഘോഷ പരിപാടിക്കിടെ രാത്രിയിൽ ചേരിതിരിഞ്ഞുണ്ടായ കൂട്ടത്തല്ലിൽ പോലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു.മൈനാഗപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ടിൽ രാത്രി 8.30ഓടെ പരിപാടി കാണാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം കയ്യാങ്കാളിയിൽ കലാശിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തുകയും പ്രശ്നത്തിൽ ഉൾപ്പെടാത്തവരെയടക്കം തല്ലിച്ചതച്ചതായും വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും ആക്ഷേപമുയര്‍ന്നു.

ഇരു വൃക്കകളും തകർന്ന് ചികിത്സയിൽ കഴിയുന്ന മനു എന്ന യുവാവിനെ മർദ്ദിക്കുകയും കൈവിരൽ തല്ലി ഒടിക്കുകയും ചെയ്തുവെന്നാണ് പരാതി.ഇവിടെ ഉണ്ടായ സംഘർഷത്തിൽ ശാസ്താംകോട്ട സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്കും സ്ത്രീകളടക്കം നിരവധി പേർക്കും പരിക്കേറ്റു.തുടർന്ന് തൊട്ടടുത്ത മഠത്തിൽ വടക്കതിൽ ജയചന്ദ്രൻ പിള്ളയുടെ വീട്ടിലാണ് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സ്ത്രീകളെയും പെൺകുട്ടികളെയും മുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയും കേട്ടാലറയ്ക്കുന്ന തരത്തിൽ അസഭ്യവർഷം നടത്തുകയും ചെയ്തു.

ഇത് മൊബൈലിൽ പകർത്തിയ ജയചന്ദ്രൻ പിള്ളയുടെ മകളുടെ കയ്യിൽ നിന്നും ഫോൺ ബലമായി പിടിച്ചെടുത്ത് കൊണ്ട് പോകുകയും ചെയ്തതായി പരാതിയുണ്ട്.വനിതാ പോലീസ് പോലുമില്ലാതെയാണ് സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയത്.പരിക്കേറ്റ സ്ത്രീകൾ ചികിത്സയാണ്.മുഖ്യമന്ത്രി,ഡിജിപി, എസ് പി,മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്ന് ജയചന്ദ്രൻ പിള്ള പറഞ്ഞു.അഞ്ച് പേർ കസ്റ്റഡിയിലാണ്.

കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനു സമീപം നാടൻപാട്ട് നടക്കവേ രാത്രി 11നാണ് സംഘർഷമുണ്ടായത്.പുറത്ത് നിന്ന് പരിപാടി കാണാൻ മദ്യപിച്ചെത്തിയ യുവാക്കളാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.ഇത് സംഘാടകർ ചോദ്യം ചെയ്യുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.ഈ സമയം രണ്ട് പോലീസുകാർ മാതമാണ് ഉണ്ടായിരുന്നത്.ഇവർ ഏറെ പ്രയാസപ്പെട്ട് സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് ശാസ്താംകോട്ട,പുത്തൂർ,കിഴക്കേ കല്ലട,ശൂരനാട് സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ആക്രമണത്തിൽ നിരവധി യുവാക്കൾക്ക് പരിക്കേറ്റു.കൂടുതൽ പേർക്കും തലയ്ക്കാണ് പരിക്ക്.ഇവരെ ശാസ്താംകോട്ട താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷം നടക്കുമ്പോൾ വാഹനം ഉപേക്ഷിച്ച് ഓടിയവരുടെത് ഉൾപ്പെടെ നിരവധി ഇരുചക്ര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.മൈക്ക് സിസ്റ്റവും പിടിച്ചെടുത്തു.രാത്രി 10 വരെയാണ്
മൈക്ക് പ്രവർത്തിപ്പിക്കുന്നതിനും പരിപാടി അവതരിപ്പിക്കുന്നതിനും അനുമതി നൽകിയിരുന്നതെന്ന് പോലീസ് അറിയിച്ചു.തുടർ ദിവസങ്ങളിലും ഇത് ലംഘിക്കപ്പെട്ടാൽ ശക്തമായ നടപടി ഉണ്ടാകും.

Advertisement