ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന്

കണ്ണൂർ: ഹൃദയാഘാതം മൂലം അന്തരിച്ച സിപിഎം നേതാവ് എം സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും.

കണ്ണൂരിൽ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ജോസഫൈന് ഹൃദയാഘാതം വന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാക്കി. അവിടെവച്ചായിരുന്നു മരണം.

അന്തരിച്ച നേതാവിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അർപ്പിക്കും. കണ്ണൂരിൽനിന്ന് വിലാപയാത്രയായി മൃതദേഹം ആദ്യം അങ്കമാലിയിലും പിന്നീട് കൊച്ചിയിലുമെത്തിക്കും.

ഇന്നു രാത്രിയാണ് അങ്കമാലിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നത്. രാവിലെ വീട്ടിലും പിന്നീട് അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തിലും പൊതുദർശനം. ഉച്ചക്ക് ഒരു മണിക്ക് കളമശ്ശേരി മെഡിക്കൽ കോളജിനു നൽകും.

Advertisement