തിരുവനന്തപുരത്ത് കനത്ത മഴയിൽ വെള്ളം കയറിയ വീട്ടിലെ വെള്ളക്കെട്ടിൽ മൃതദേഹം

തിരുവനന്തപുരം : വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗർ സ്വദേശി വിക്രമൻ (67) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കട്ടിലിനൊപ്പം വെള്ളം കയറിയ നിലയിലുമാണ്.

വെള്ളമിറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായത്. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടറോടുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പക്ഷേ വീടുകളിൽ വെള്ളം കയറിയതിന്റെ ദുരിതം ശേഷിക്കുകയാണ്. ഇന്ന് മഴയ്ക്ക് അൽപ്പം ശമനം ഉണ്ടെങ്കിലും വീടുകളിൽ ചളിയടിഞ്ഞു കിടക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ഏറെപ്പേർക്കും മടങ്ങാനായിട്ടില്ല. വീട് വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് തലസ്ഥാനത്ത് പലരും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മടങ്ങാൻ ആയിട്ടില്ല. പൊഴിയൂരിൽ കടലാക്രമണത്തിൽ 56 വീടുകളിൽ വെള്ളം കയറി. നഗരമേഖലയിൽ ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

പൊഴിയൂരിൽ ശക്തമായ കടലാക്രമണത്തിൽ മൂന്നു വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. 56 വീടുകളാണ് വെള്ളം കയറിയത്. ഇന്നലെ വെള്ളം കയറിയ ടെക്നോപാർക്കിലെ പ്രധാന കവാടത്തിൽ വെള്ളക്കെട്ട് കുറഞ്ഞു. പക്ഷേ വാഹനങ്ങൾ പലതും ഇപ്പോഴും വെള്ളത്തിലാണ്. വെള്ളം കയറിയതിനാൽ കഴക്കൂട്ടം ഭാഗത്ത് 16 ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിരുന്നു. ടെക്നോപാർക്കിന്റെ ഫെയ്സ് വൺ ഭാഗത്തു ഉൾപ്പെടെ പലയിടത്തും വൈദ്യുത ബന്ധം പുനസ്ഥാപിച്ചിട്ടില്ല.

Advertisement