Home News Kerala മന്ത്രിസഭയിലെ മുഴുവന്‍ പേരുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കും…. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പിന് പുറമേ വിജിലന്‍സും...

മന്ത്രിസഭയിലെ മുഴുവന്‍ പേരുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കും…. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പിന് പുറമേ വിജിലന്‍സും നല്‍കിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: തലസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു. ചെന്നിത്തലക്ക് പുറമെ കോണ്‍ഗ്രസില്‍ നിന്ന് സണ്ണി ജോസഫ്, കെ.മുരളീധരന്‍, എ.പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.ലിജു, പി.സി വിഷ്ണുനാഥ് എന്നിവര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ചാണ്ടി ഉമ്മന്റെയും ബിന്ദുകൃഷ്ണയുടെയും പേരുകള്‍ സജീവ പരിഗണനയിലാണ്. മന്ത്രിസഭയിലെ മുഴുവന്‍ പേരുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പും വിജിലന്‍സും നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസിന് 11 മന്ത്രിമാരുണ്ടാകും. ലീഗ് അഞ്ചും ആര്‍എസ്പി, സിഎംപി,കേരള കോണ്‍ഗ്രസ് ജേക്കബ് എന്നിവര്‍ക്ക് ഓരോ മന്ത്രിമാരാണുണ്ടാകുക. ഘടകകക്ഷികള്‍ക്ക് പഴയ വകുപ്പുകള്‍ തന്നെ നല്‍കിയേക്കും. അതേസമയം, വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും.
ഏഴ് എംഎല്‍എമാരുള്ള ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മോണ്‍സ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കാനാണ് ജോസഫ് വിഭാ?ഗത്തിന്റെ ആവശ്യം. എന്നാല്‍ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാം എന്നാണ് കോണ്‍ഗ്രസ് നിലപാട്. അസോസിയേറ്റ് അംഗങ്ങളായ കെ.കെ. രമ, മാണി സി. കാപ്പന്‍ എന്നിവര്‍ക്ക് രണ്ടര വര്‍ഷം വീതം ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ധാരണയുണ്ട്.
മുന്‍ സിപിഎം നേതാവായിരുന്ന ജി.സുധാകരന് സ്പീക്കര്‍ പദവിയോ മറ്റേതെങ്കിലും ക്യാബിനറ്റ് റാങ്കിലുള്ള പദവിയോ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചനയിലുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന വകുപ്പ് വിഭജനം അതേപടി തുടരാനാണ് കോണ്‍ഗ്രസ് താത്പര്യപ്പെടുന്നത് എങ്കിലും ഘടകകക്ഷികള്‍ പുതിയ വകുപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.