അട്ടിപ്പേറായി കിടന്ന് കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ മാത്രം ഈ പാര്‍ട്ടി നമുക്ക് വേണ്ടി എന്തു ചെയ്തു,കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രിമിനലുകളുടെ സങ്കേതം, ബിജെപി അനുകൂല ലേഖനം മുഖപത്രത്തില്‍ കൈ പൊള്ളി വരാപ്പുഴ അതിരൂപത

കൊച്ചി. മുഖപത്രമായ ജീവദീപ്തിയിലെ ബി.ജെ.പി അനുകൂല ലേഖനം. വിശദീകരണവുമായി വരാപ്പുഴ അതിരൂപത. ഇന്ത്യയെ ആര് നയിക്കണമെന്ന” ചോദ്യത്തിന് ഉത്തരമായി ലേഖകൻ എഴുതിയ അഭിപ്രായങ്ങളെ വ്യാഖ്യാനിച്ചാണ് ലത്തീൻ സഭയുടെ നിലപാടെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ബന്ധപ്പെട്ട ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്ന് എന്ന് അതിരൂപത വ്യക്തമാക്കി. പ്രശ്നങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള സമദൂരം ആണ്
ലത്തീൻ സമൂഹത്തിന്റെയും വരാപ്പുഴ അതിരൂപതയുടെ പൊതു നിലപാട്. ഇടതുപക്ഷത്തെയും ഇന്ത്യാ സഖ്യത്തെയും ഒരുപോലെ ആക്രമിച്ചും നരേന്ദ്രമോദിയെയും ബിജെപിയേയും പ്രശംസിച്ചും ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും മോദിക്കും ബിജെപിയ്ക്കും ഒപ്പം നില്‍ക്കണമെന്നും ആവശ്യപ്പെടുന്ന ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലാണ്.

അട്ടിപ്പേറായി കിടന്ന് കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ മാത്രം ഈ പാര്‍ട്ടി നമുക്ക് വേണ്ടി എന്തു ചെയ്തെന്നും യുഡിഎഫ് എല്‍ഡിഎഫ് സഖ്യങ്ങള്‍ മതേതരമാണെന്ന് ആര്‍ക്കെങ്കിലും പറയാമോയെന്നും ചോദിച്ച് ആണ് ലേഖനം.

‘ഇന്ത്യയെ ആര് നയിക്കും’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനം ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ക്രിമിനലുകളുടെ സങ്കേതമെന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മള്‍ ജനിച്ചുവളര്‍ന്ന കോണ്‍ഗ്രസ് ഇന്നുണ്ടോയെന്നും പുതുതലമുറ ചോദിക്കുന്നു എന്ന് പറയുന്ന ലേഖനത്തില്‍ കമ്മ്യൂണിസം അറിയാവുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലില്ലെന്നും പറയുന്നു. അട്ടിപ്പേറായി കിടന്ന് കോണ്‍ഗ്രസിന് മാത്രം വോട്ടുചെയ്യാന്‍ മാത്രം ഈ പാര്‍ട്ടി നമുക്കെന്ത് ചെയ്തെന്നും ചോദിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റുകാര്‍ അവരുടെ പാര്‍ട്ടിക്കാരെ മാത്രമാണ് സേവിക്കുന്നതെന്നും കോണ്‍ഗ്രസിലെ പ്രതീക്ഷ നഷ്ടമായെന്നും കോണ്‍ഗ്രസിലെ പുതിയ തലമുറ മാറി ചിന്തിക്കുകയാണെന്നും ഇന്ത്യാ മുന്നണിക്ക് ദാര്‍ശനീകമായ അടിത്തറയില്ലെന്നും പറഞ്ഞു. രണ്ടും വര്‍ഗീയപ്രീണനമാണ് തുടരുന്നത്. യുഡിഎഫ് മുസ്ലിം ലീഗിന് അടിയറവ് പറഞ്ഞിരിക്കുന്നു എന്ന് ഒരു ആരോപണമുണ്ട്. ഇടതുപക്ഷവും ഇക്കാര്യത്തില്‍ മോശമല്ല. മുസ്ലിം ലീഗിനെ പ്രലോഭിപ്പിച്ച് തങ്ങളുടെ ക്യാമ്ബിലെത്തിക്കാനുള്ള തത്രപ്പാടിലാണവര്‍. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

നരേന്ദ്രമോദിക്ക് വിദേശത്ത് സ്വീകാര്യതയുണ്ട്. ബിജെപി കരുത്തോടെ ഇപ്പോള്‍ ഇന്ത്യ ഭരിക്കുകയാണെന്നും അവര്‍ നേതൃത്വം കൊടുക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും പറയുന്നു. കരുണാകരന്റെ മകള്‍ പത്മജ, എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി എന്നിവരെല്ലാം ബിജെപിയിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഇനിയും അയിത്തം കല്പിച്ചാല്‍ നാളെ അവര്‍ നമ്മെ പുറത്തുനിര്‍ത്തുമെന്നും അതിലും നല്ലത് നമ്മള്‍ അകത്തു കടക്കുകയല്ലേയെന്നും ചോദിക്കുന്നു. ബിജെപിയില്‍ അഴിമതിയില്ല എന്നുവേണം കരുതാനെന്നും പറയുന്നുണ്ട്

Advertisement