ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ഭോപ്പാൽ. മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കൊച്ചി സ്വദേശിയായ മുപ്പത്തൊന്നുകാരിയെയാണ് ഉത്തർപ്രദേശുകാരനായ സുഹൃത്ത് മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കൊലപാതകം സംശയിക്കുന്ന പൊലീസ് സുഹൃത്ത് ദീപക്കിനെ കസ്റ്റഡിയിലെടുത്തു.

ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു മരിച്ച മായാ ടി.എം. ബുധനാഴ്ച ഉച്ചയോടെ സുഹൃത്തായ ദീപക് മായയുടെ വസതിയിലെത്തി മടങ്ങിയതായി വിവരമുണ്ട്. ഇയാളുടെ വസതിയിലേക്ക് മൂന്ന് മണിയോടെ മായയും പോയി. ഉടൻ മടങ്ങി വരുമെന്നാണ് പതിനൊന്നുകാരനായ മകനോട് പറഞ്ഞിരുന്നത്. രാത്രി വൈകിയും വരാതായതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.പിന്നീടാണ് പുലർച്ചെ നാല് മണിയോടെ മരിച്ച നിലയിൽ മായയെ ദീപക് ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതായി വിവരം കിട്ടുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ ദീപക് മായയെ ആശുപത്രിയില്‍ എത്തിക്കുന്നത് തന്‍റെ ഭാര്യയെന്ന് പറഞ്ഞാണ്. കഴുത്തിൽ കണ്ട പാടുകളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചു.പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദീപക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണ കാരണം വ്യക്തമാവുമെന്നാണ് പ്രതീക്ഷ. മായയുടെ ഭർത്താവ് സുന്ദരം ജോലി സംബന്ധമായി കുറച്ച് മാസങ്ങളായി കേരളത്തിലായിരുന്നു. മൃതദേഹം ബന്ധുക്കളുടെ താത്പര്യപ്രകാരം യുണൈറ്റഡ് മലയാളി അസോസിയേഷന്ർറെ നേതൃത്വത്തിൽ ഭോപ്പാലിൽ തന്നെ സംസ്കരിച്ചു

Advertisement