റിയാസ് മൗലവി വധക്കേസ്: വിധി ഞെട്ടലുണ്ടാക്കി, പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്:
കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ സർക്കാരിനെതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതികൾ ഏഴ് വർഷം ജാമ്യം ലഭിക്കാതെ ജയിലിൽ കിടന്നത് പോലീസിന്റെ അന്വേഷണമികവ് കൊണ്ടാണ്.
അന്വേഷണസംഘവും പ്രോസിക്യൂഷനും സുതാര്യവും സത്യസന്ധവുമായ നിലപാടാണ് സ്വീകരിച്ചത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും.
റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും മികച്ച ക്രിമിനൽ അഭിഭാഷകനുമായ അഡ്വ. അശോകനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. 2019ൽ വിചാരണ നടപടികൾ തുടങ്ങി. 2023 മെയ് ഒന്നിന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അശോകൻ നിർഭാഗ്യവശാൽ മരിച്ചു.
റിയാസ് മൗലവിയുടെ ഭാര്യ വീണ്ടും അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ അശോകന്റെ സഹപ്രവർത്തകൻ കൂടിയായ അഡ്വ. ടി ഷാജിത്തിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അന്വേഷണത്തിലും വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർച്ചിയത്. അതിൽ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല.

Advertisement